കൊച്ചി: കോതമംഗലത്ത് ഡെന്‍റൽ ഹൗസ് സർജൻസി വിദ്യാർഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ബാലിസ്റ്റിക് വിദഗ്ദർ പരിശോധന നടത്തും. കണ്ണൂർ നാറാത്ത് സ്വദേശി മാനസ (24)യാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളെജിനു സമീപം കൊല്ലപ്പെട്ടത്. മാനസയുടെ സുഹൃത്ത് രാഖിനാണ് താമസ സ്ഥലത്ത് അതിക്രമിച്ചു കയറി കൊലപാതകം നടത്തിയത്.
തോക്കുമായി മാനസയും സുഹൃത്തുക്കളും പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തിയ രാഖിൻ മാനസയെ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി കതക് അടക്കുകയായിരുന്നു. വാക്കു തർക്കത്തിനിടെയാണ് വെടി ഉതിർത്തതെന്നാണ് വിവരം. മാനസയുടെ തലയുടെ ഇടതു ഭാഗത്താണ് വെടിയേറ്റത്. ബുള്ളറ്റ് വലതു ഭാഗം വഴി പുറത്തു വന്നിട്ടുണ്ട്.
ഇതിനാൽ തന്നെ തോക്ക് തലയോട് ചേർത്ത് പിടിച്ചാണ് വെടി ഉതിർത്തതെന്നാണ് കരുതുന്നത്. മാനസയുടെ നെഞ്ചിലും വെടിയേറ്റിട്ടുണ്ട്. ബാലിസ്റ്റിക് വിദഗ്ദരുടെ സഹായത്തോടെ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് റൂറൽ എസ്.പി. കെ. കാർത്തിക് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച തോക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.പിയുടെ നേതൃത്വത്തിൽ കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: