കൊച്ചി: കോതമംഗലത്തെ മെഡിക്കൽ വിദ്യാർഥിനി മാനസയുടെ കൊലപാതകുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. മാനസയെ കൊലപ്പെടുത്താനും തുടർന്ന് സ്വയം ജീവനൊടുക്കാനും രാഖിൻ ഉപയോഗിച്ച തോക്ക് വാങ്ങിയത് ബീഹാറിൽ നിന്നെന്ന് പൊലീസ് കണ്ടെത്തി.
മാനസയെ ശല്യം ചെയ്യരുതെന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് താക്കീത് ലഭിച്ചതിനു പിന്നാലെയാണ് തോക്ക് വാങ്ങാൻ രാഖിൻ ബീഹാറിലേക്ക് പോയത്. അടുത്ത ഒരു സുഹൃത്തിനൊപ്പം എറണാകുളത്തു നിന്നും ട്രെയിൻ മാർഗമായിരുന്നു യാത്ര. ദിവസങ്ങളോളം ബീഹാറിൽ താമസിച്ച ശേഷമാണ് ഇരുവരും നാട്ടിലേക്ക് മടങ്ങിയതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. എട്ട് ദിവസങ്ങളായി ബീഹാറിലെ നാല് സ്ഥലങ്ങളിലാണ് ഇവർ മാറി മാറി താമസിച്ചത്. ഈ മാസം ഏഴിനാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ചയ്ക്ക് വിളിപ്പിച്ചത്. ഇതിനു ശേഷമായിരുന്നു തോക്ക് വാങ്ങാനുള്ള യാത്ര.
ബീഹാറിൽ ആരിൽ നിന്നാണ് തോക്ക് വാങ്ങിയതെന്ന കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട്. ഇന്‍റർനെറ്റിൽ നിന്നാണ് രാഖിൻ ബീഹാറിൽ തോക്ക് ലഭിക്കുമെന്ന് കണ്ടെത്തിയത്. മാനസയെ കൊലപ്പെടുത്താൻ തീരുമാനിച്ചുറപ്പിച്ച ശേഷം ഇന്‍റർനെറ്റിൽ കൊലപ്പെടുത്താനുള്ള മാർഗങ്ങൾ തിരഞ്ഞപ്പോഴാണ് തോക്കിനെ കുറിച്ച് വിവരം ലഭിച്ചതെന്നാണ് വിവരം. തോക്ക് ട്രെയിൻ മാർഗം തന്നെ നാട്ടിലെത്തിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇൻസ്റ്റഗ്രാമിലാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നതും പിന്നീട് അടുപ്പത്തിലാകുന്നതും.
എന്നാൽ വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ മാനസ ഇതിൽ നിന്നും പിൻമാറി. രാഖിൻ ശല്യം ചെയ്യൽ തുടർന്നതോടെ മാനസയുടെ വീട്ടുകാർ പൊലീസിനെ സമീപിച്ചിരുന്നു. തുടർന്ന് കണ്ണൂർ പൊലീസ് ഇരുവരെയും വിളിച്ചു വരുത്തി ചർച്ച നടത്തി. താൻ ഇനി മാനസയെ ശല്യം ചെയ്യില്ലെന്ന് രാഖിൻ ഉറപ്പ് നൽകുകയും ചെയ്‌തു. ഇതിനു പിന്നാലെ തന്നെ രാഖിൻ മാനസയെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: