കൊച്ചി: കോതമംഗലത്തെ നടുക്കിയ മാനസ കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളെജിലെ മെഡിക്കൽ വിദ്യാർഥിനി മാനസ (24)യാണ് ഇന്നലെ സുഹൃത്ത് രാഖിന്‍റെ വെടിയേറ്റ് മരിച്ചത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിനും സ്വയം വെടി ഉതിർത്ത് ജീവനൊടുക്കിയിരുന്നു. അതേസമയം രാഖിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
നാടുമായി വലിയ ബന്ധമില്ലാതിരുന്ന രാഖിൻ സോഷ്യൽ മീഡിയയിലുടെയാണ് മാനസയുമായി അടുപ്പത്തിലായത്. എന്നാൽ സാമ്പത്തികമായി അൽപം ഉയർന്ന മാനസയുടെ കുടുംബവും രാഖിന്‍റെ കുടുംബവും തമ്മിൽ ചേരില്ലെന്ന് കണ്ടതോടെ ബന്ധത്തിൽ നിന്നും പിൻമാറുകയായിരുന്നു.
ഇതോടെ വിദേശത്ത് പോയി പണമുണ്ടാക്കാനായിരുന്നു രാഖിന്‍റെ ശ്രമം. പണം ഉണ്ടായാൽ മാനസ തന്നെ വിട്ടു പോകില്ലെന്ന് ഇയാൾ കരുതിയിരുന്നു. മാനസയുമായി അകന്നത് കടുത്ത മാനസിക സമ്മർദത്തിനു കാരണമായെന്നും കരുതുന്നുണ്ട്. എന്നാൽ വീട്ടുകാരെ ഇക്കാര്യം അറിയിക്കാതിരിക്കാൻ രാഖിൻ പരമാവധി ശ്രദ്ധിച്ചിരുന്നു.
മറ്റൊരു പ്രണയം തകർന്നതിനു ശേഷമാണ് രാഖിൻ മാനസയുമായി അടുപ്പം സ്ഥാപിക്കുന്നത്. രണ്ടാമത്തെ പ്രണയവും തകരുന്നത് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. പൊലീസ് സ്റ്റേഷനിൽ വച്ച് മാനസ തള്ളിപ്പറഞ്ഞത് വലിയ മുറിപാടായി രാഖിൻ മനസിൽ കരുതിയിരുന്നു.
തന്‍റെ ജീവിതം തകർന്നെന്ന് രാഖിൻ സഹോദരന് മെസേജ് അയക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ മറ്റൊരു വിവാഹത്തിന് തയാറാണെന്നും ഇയാൾ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് വീട്ടുകാർ മാട്രിമോണിയൽ സൈറ്റിൽ അടക്കം രജിസ്റ്റർ ചെയ്‌ത് കാത്തിരിക്കുകയായിരുന്നു.
വിദേശ ജോലിയെന്ന സ്വപ്‌നം യാഥാർഥ്യമാകാതെ വന്നതും രാഖിനെ തളർത്തി. ഇതിനിടയിൽ മാനസ ഹൈസ് സർജൻസി പൂർത്തിയാക്കിയാൽ തന്നെക്കാൾ ഒരുപാട് ഉയർന്നു പോകുമെന്നും ഇയാൾ ഭയന്നിരുന്നു.
തുടർന്നാണ് മാനസയെ ഇല്ലാതാക്കി ജീവനൊടുക്കാൻ പദ്ധതി തയാറാക്കിയത്. അതേസമയം ഇയാൾക്ക് തോക്ക് എവിടെ നിന്നും ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. രാഖിൻ മരിച്ചതോടെ കൊലപാതകത്തിന്‍റെ ആസൂത്രണം സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: