കൊച്ചി: കോതമംഗലത്ത് മെഡിക്കൽ വിദ്യാർഥിനിയെ സുഹൃത്ത് വെടിവച്ചു കൊലപ്പെടുത്തിയത് വ്യക്തമായ ആസൂത്രണത്തോടെ. കണ്ണൂർ സ്വദേശിനി മാനസ (24)യാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം മാനസയുടെ സുഹൃത്ത് രാഖിൻ സ്വയം വെടി ഉയിർത്ത് ജീവനൊടുക്കുകയായിരുന്നു.
അതേസമയം മാനസയെ രാഖിൻ കൊലപ്പെടുത്തിയത് വ്യക്തമായ ആസൂത്രണത്തോടെയാണെന്ന് പൊലീസിനു വിവരം ലഭിച്ചു. മുമ്പ് രാഖിനും മാനസയുമായി അടുപ്പത്തിലായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലാണ് ഇരവരും ആദ്യം പരിചയപ്പെടുന്നതും പിന്നീട് അടുപ്പത്തിലാകുന്നതും.
എന്നാൽ വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ മാനസ ഇതിൽ നിന്നും പിൻമാറി. എന്നാൽ രാഖിൻ ശല്യം ചെയ്യൽ തുടർന്നതോടെ മാനസയുടെ വീട്ടുകാർ പൊലീസിനെ സമീപിച്ചിരുന്നു. തുടർന്ന് കണ്ണൂർ പൊലീസ് ഇരുവരെയും വിളിച്ചു വരുത്തി ചർച്ച നടത്തി. താൻ ഇനി മാനസയെ ശല്യം ചെയ്യില്ലെന്ന് രാഖിൻ ഉറപ്പ് നൽകുകയും ചെയ്‌തു. ഇതിനു ശേഷമാണ് മാനസ ഡെന്‍റൽ വിദ്യാഭ്യാസത്തിനായി കോതമംഗലത്തേക്ക് വരുന്നത്.
എന്നാൽ ഇതിനു പിന്നാലെ തന്നെ രാഖിൻ മാനസയെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി മാനസ താമസിച്ചിരുന്ന വീടിന്‍റെ 50 മീറ്റർ മാത്രം അകലെ ഒരു മുറി വാടകയ്ക്കെടുത്തിരുന്നു. ഒരു മാസം മുമ്പാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്. മാനസ കോളെജിലേക്ക് പോകുന്നതും വരുന്നതും ഈ മുറിക്ക് മുന്നിലൂടെയായിരുന്നു. ഇയാൾ ഇവിടെ താമസിച്ച കാര്യം മാനസ അറിഞ്ഞിട്ടില്ലെന്നാണ് വിവരം.
മാനസയെ കൃത്യമായി നിരീക്ഷിച്ച രാഖിൻ കൊലപാതകം ആസൂത്രണം ചെയ്‌ത ശേഷം കണ്ണൂരിൽ പോയി മടങ്ങിയെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മൂന്നോടെ മാനസ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. രാഖിൻ ചെല്ലുമ്പോൾ മാനസയും മറ്റ് മൂന്ന് സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.
രാഖിനെ കണ്ട മാനസ ഞെട്ടുകയും നീയെന്താ ഇവിടെയെന്ന് ചോദിക്കുകയും ചെയ്‌തു. രാഖിനെ കണ്ട് ഭയന്ന കൂട്ടുകാരും മാനസയും വീടിനു പുറത്തേക്ക് ഇറങ്ങിയെങ്കിലും രാഖിൻ മാനസയെ വിളിച്ച് മുറിയിലേക്ക് പോകുകയും ഇവിടെ വച്ച് വലിയ വാക്കു തർക്കം ഉണ്ടാകുകയുമായിരുന്നു.
വിവരം പറയാൻ വീട്ടുടമസ്ഥയുടെ അടുത്തേക്ക് ഓടിയ സുഹൃത്തുക്കൾ തിരിച്ചെത്തിയപ്പോഴേക്കും വെടി ഉതിർക്കുന്ന ശബ്‌ദമാണ് കേട്ടത്. മുറി തുറന്ന് നോക്കുമ്പോൾ ഇരുവർക്കും ജീവനുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: