കുമളി: സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടികളെ പരിചയപ്പെടുകയും പിന്നീട് പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം ഇവ കൂട്ടുകാർക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഘത്തിലെ മുഖ്യ പ്രതിയെ കുമളി പൊലീസ് പൊക്കി. കുമളി പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട സംഭവത്തിലാണ് കോഴിക്കോട് ചുങ്കം രാമൻകുളങ്ങര മുഹമ്മദ് ആസിലിനെ (21) അറസ്റ്റ് ചെയ്‌തത്.
തിങ്കളാഴ്ച്ച വെളുപ്പിനെ കോഴിക്കോട് എത്തിയാണ് കുമളി സി.ഐ ജോബിൻ ആന്‍റണി, എസ്.ഐ ലാലൻ, സി.പി.ഒമാരായ സലിൽ, ഭാഗവതിരാജ്, അനു അയ്യപ്പൻ, ഷിനാസ്, അഷറഫ്, സാദിഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കുമളി പൊലീസ് രജിസ്റ്റർ ചെയ്ത 558/21 നമ്പർ പോക്സോ, ഐ.ടി. ആക്റ്റ് പ്രകാരമുള്ള കേസിലാണ് അറസ്റ്റ്.
മൊബൈൽ ഫോൺ ട്രേയ്‌സ് ചെയ്‌താണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ പട്ടനങ്ങാടിയിലുള്ള അറഫ കോഴിക്കടയിലെ ജോലിക്കാരനാണ്. ഇയാൾ കൂടുതൽ പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
പ്രതിയെ കുമളിയിൽ എത്തിച്ചായിരിക്കും കൂടുതൽ ചോദ്യം ചെയ്യൽ. കണ്ണിയിൽ ഇയാളുടെ കൂട്ടുകാരും ഉണ്ടെന്ന് സംശയിക്കുന്നുണ്ട്. ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളു. സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷം ചാറ്റ് ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. തുടർന്ന് ഇതേ ചിത്രങ്ങൾ പെൺകുട്ടികളുടെ കൂട്ടുകാർക്ക് അയച്ചുകൊടുത്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: