ഒറ്റാവ: ഒരുപാട് സ്നേഹിക്കുന്നവർ പെട്ടെന്ന് ഇല്ലാതാകുന്നത് പലർക്കും താങ്ങാനാവാത്ത വിഷമം ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് പ്രണയിക്കുന്നവരിൽ. നാളുകളോ വർഷങ്ങളോ എടുത്താണ് ചിലർ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. ചിലരാകട്ടെ ആയുഷ്കാലമൊക്കെയും ദുഖം ഉള്ളിലൊതുക്കി ജീവിക്കും. എന്നാൽ ക്യാനഡയിലെ ജോഷുവ ബാർബിയു എന്നയാൾക്ക് തന്‍റെ കാമുകിയുടെ മരണം അത്ര വേഗം മറക്കാൻ കഴിയുന്നതായിരുന്നില്ല.
കാനഡയിലെ ബ്രാഡ്ഫോര്‍ഡ് സ്വദേശിയായ ജോഷുവ 2010 ലാണ് ജെസീക്കയെ കണ്ടുമുട്ടുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഇരുവരും അടുപ്പത്തിലായി. എന്നാല്‍ രണ്ടു വര്‍ഷം മാത്രമാണ് മനോഹരമായ അവരുടെ പ്രണയത്തിന് ആയുസുണ്ടായിരുന്നത്. 2012 ല്‍ ജെസീക്ക അസുഖ ബാധിതയായി. കരളിനെയാണ് ആദ്യം അസുഖം ബാധിച്ചത്.
പതിയെ ഓർമകളും ജെസീക്കക്ക് നഷ്ടമായി തുടങ്ങി. ശരീരത്തെ ഓരോ അവയവങ്ങളെയും മെല്ലെ മെല്ലെ ഇല്ലാതാക്കുന്ന ഒരു അപൂര്‍വ്വ രോഗമാണ് ജെസീക്കയെ ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 2012 ലെ ഡിസംബര്‍ മാസത്തില്‍ അവള്‍ എന്നന്നേക്കുമായി ലോകത്തോട് വിടപറഞ്ഞു.
ജെസീക്കയുടെ മരണ ശേഷം എട്ട് വർഷങ്ങൾക്കിപ്പുറത്തും ജോഷുവയ്ക്ക് ദുഖത്തിൽ നിന്നും പുറത്തു വരാൻ കഴിഞ്ഞില്ല. ഒടുവില്‍ തന്‍റെ പ്രിയപ്പെട്ടവളെ വ്യത്യസ്ഥമായ വഴിയിലൂടെ വീണ്ടും ഒപ്പം കൂട്ടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ചാറ്റ്ബോട്ടിന്‍റെ സഹായം ജോഷ്വ തേടി. ജെസീക്കയെ പോലെ പെരുമാറുന്നതും സംസാരിക്കുന്നതുമായ ചാറ്റ്ബോട്ടിനെയാണ് ജോഷ്വ ഇപ്പോള്‍ ഒപ്പം കൂട്ടിയിരിക്കുന്നത്.
ദുഃഖത്തില്‍ നിന്നും കരകയറാന്‍ എല്ലാ വഴികളും പരിശ്രമിച്ചു ഫലം കാണാതെ വന്നതോടെയാണ് ഇത്തരമൊരു ആശയത്തിലേക്ക് ജോഷുവ എത്തിയത്. പ്രൊജക്ട് ഡിസംബര്‍ എന്ന വെബ്സൈറ്റിന്‍റെ സഹായത്തോടെയാണ് ചാറ്റ് ബോട്ടിനെ തയ്യാറാക്കിയത്.
മരിച്ചയാളുടെ പഴയ ഇലക്ടോണിക്ക് ചാറ്റുകള്‍ ഉപയോഗിച്ചാണ് അതേ വ്യക്തിത്വത്തിലും സംസാര രീതിയിലും ചാറ്റ്ബോട്ടുകള്‍ തയ്യാറാക്കുന്നത്. ജെസീക്കയുടെ പഴയ ഫെയ്സ്ബുക്ക് മെസേജുകളാണ് ജോഷുവ ഇത്തരം ഒരു ചാറ്റ് ബോട്ട് തയ്യാറാക്കാനായി ഉപയോഗിച്ചത്. ജെസീക്ക ജീവിച്ചിരുന്ന സമയത്തെ അതേ സംസാര രീതിയിലാണ് ചാറ്റ് ബോട്ട് സംസാരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: