ചെന്നൈ: മാൻഡസ് ചുഴലിക്കാറ്റ് നാളെ പുലർച്ചെയോടെ തമിഴ്‌നാട് തീരം തൊടും. കാരക്കലിനു സമീപം ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
അതേസമയം ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ തമിഴ്‌നാട് പ്രദേശത്ത് മഴ ശക്തമായി. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതുച്ചേരിയിലും തമിഴ്നാട്ടിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളെ മേഖലയില്‍ വിന്യസിച്ചു.
ചുഴലികാറ്റ് ഇപ്പോള്‍ മഹാബലിപുരത്ത് ഏതാണ്ട് 230 കിലോമീറ്റര്‍ മാത്രം അകലെയാണ്. ചെന്നൈയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ. സിസ്റ്റം 'തീവ്രചുഴലികാറ്റ്' അവസ്ഥയില്‍ നിന്നും അല്‍പം ശക്തി കുറഞ്ഞു 'ചുഴലികാറ്റ്' ആയിട്ടുണ്ട്. ഇപ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 - 100 കിലോമീറ്റര്‍ വരെയാണ്. ചിലപ്പോള്‍ വീണ്ടും ശക്തി കൂടാനും സാധ്യതയുണ്ട്.
കരക്കെത്തുമ്പോള്‍ ഏകദേശം 70-100 കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലികാറ്റ് ആകാനാണ് സാധ്യത. പുതുചേരി മുതല്‍ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തില്‍ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്.
Post A Comment: