ഇടുക്കി: കണ്ടെയ്‌നർ ലോറിയിൽ നിന്നും മറ്റൊരു ലോറിയിലേക്ക് കയറ്റാനായി ഇറക്കുന്നതിനിടെ മാർബിൾ മറിഞ്ഞു വീണ് രണ്ട് തൊഴിലാളികൾ മരിച്ചു.
ഇടുക്കി ഉടുമ്പൻചോല പൊത്തക്കള്ളിയിൽ വ്യാഴാഴ്ച്ച വൈകിട്ട് 4.30നായിരുന്നു അപകടം. പശ്ചിമബംഗാള്‍ സ്വദേശികളായ പ്രദീപ് (38), സുധന്‍ (30) എന്നിവരാണ് മരിച്ചത്.
കണ്ടയ്‌നറിനുള്ളില്‍ ഒരു വശത്തായി അടുക്കി വെച്ചിരുന്ന ഗ്രാനൈറ്റ് പാളികള്‍ തൊഴിലാളികളുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഒരു പാളിക്ക് 250 കിലോ ഭാരം വരും. 20 ഗ്രാനൈറ്റ് പാളികളാണ് ഇവരുടെ ദേഹത്തേക്ക് പതിച്ചത്. ഇവര്‍ നിന്നിരുന്ന മറുവശത്തും ഗ്രാനൈറ്റ് പാളികള്‍ അടുക്കിയിരുന്നു.
ഇതിനിടയില്‍പെട്ട് പ്രദീപിന്‍റെയും സുധന്‍റെയും മുഖവും തലച്ചോറും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ പുറത്തെത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു.
ഒന്നര മണിക്കൂറോളം നാട്ടുകാരും നെടുങ്കണ്ടം ഫയര്‍ഫോഴ്‌സും തീവ്രശ്രമം നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പടുകൂറ്റന്‍ ഗ്രാനൈറ്റ് പാളികള്‍ ഇരുപതോളം പേര്‍ ചേര്‍ന്ന് എടുത്ത് പുറത്തേക്ക് മാറ്റിയും ഗ്രാനൈറ്റ് പാളികള്‍ കയറില്‍ കെട്ടി ഉയര്‍ത്തിയുമാണ് രക്ഷ പ്രവര്‍ത്തകര്‍ക്ക് മൃതദേഹം പുറത്തെടുക്കാനായത്.
പൊത്തക്കള്ളിയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ വീട്ടില്‍ പതിക്കാനായാണ് ഗ്രാനൈറ്റ് എത്തിച്ചത്. കണ്ടയ്‌നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് മറ്റൊരു ലോറിയിലേക്ക് കയറ്റാനാണ് കരാറുകാരന്‍ അതിഥി തൊഴിലാളികളെ എത്തിച്ചത്. കണ്ടയ്‌നര്‍ ലോറി റോഡിന്‍റെ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടന്നതും തൊഴിലാളികളുടെ വൈദഗ്ദ്യ കുറവും അപകടത്തിനിടയാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
Post A Comment: