ബാഴ്സലോണ: അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ പ്രസവ വേദന അഭിനയിച്ച് വിമാനം ലാൻഡ് ചെയ്യിച്ച ഗർഭിണി അറസ്റ്റിൽ. സ്പെയിനിലെ ബാഴ്സലോണ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. മൊറോക്കയില്‍ നിന്ന് ഇസ്‌താംബൂളിലേക്കുള്ള പെഗാസസ് എയര്‍ലൈന്‍സ് വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
പ്രസവ വേദനയുണ്ടായെന്നും ബാഴ്‌സലോണയില്‍ അടിയന്തരമായി വിമാനം ഇറക്കണമെന്നും യാത്രക്കാരി അഭ്യർഥിക്കുകയായിരുന്നു. ഇതനുസരിച്ച് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്‌തു. ഇതോടെ നിലത്തിറക്കിയ വിമാനത്തില്‍ നിന്ന് 28 യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. ഇതില്‍ ഗര്‍ഭിണി ഉള്‍പ്പെടെയുള്ള 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃതമായി രാജ്യത്തേക്ക് കടന്ന ബാക്കി യാത്രക്കാര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.
വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ഗര്‍ഭിണിയെ ഇറക്കാന്‍ ആംബുലന്‍സും മൂന്ന് പൊലീസ് പട്രോളിംഗും സ്ഥലത്തെത്തിയിരുന്നു. ഇതിനിടയിലാണ് 28 പേരടങ്ങുന്ന സംഘം ഓടി രക്ഷപ്പെട്ടത്. കസ്റ്റഡിയിലെടുത്തവരില്‍ അഞ്ച് പേരെ ഇസ്താംബൂളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.
വിമാനത്തില്‍ ഉണ്ടായിരുന്ന ഗര്‍ഭിണിയായ യുവതിയെ പരിശോധനയ്ക്കായി സാന്‍റ് ജോന്‍ ഡി ഡ്യൂ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവര്‍ക്ക് പ്രസവവേദനയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് യാത്ര തടസപ്പെടുത്തിയതിനും പൊതു ജനജീവിതം താറുമാറാക്കിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: