ഇടുക്കി: ജില്ലയിൽ വൈകുന്നേരത്തോടെ അതിശക്തമായ മഴ. ഉച്ചകഴിഞ്ഞു മൂന്നിനു ശേഷമാണ് ഹൈറേഞ്ച് മേഖലയിൽ മഴയുടെ ശക്തി കൂടിയത്. രാവിലെ മുതൽ അന്തരീക്ഷം തെളിഞ്ഞു നിന്നതിനു ശേഷമാണ് വൈകിട്ട് പൊടുന്നനെ ശക്തമായ മഴ പെയ്‌തിറങ്ങിയത്. കട്ടപ്പന, ഉപ്പുതറ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
ഇതോടെ നദികളിലും തോടുകളിലും വെള്ളം കുതിച്ചുയർന്നു. പെരിയാർ നദി ഇന്നലെ മുതൽ കരകവിഞ്ഞൊഴുകുകയാണ്. ഇന്നത്തെ മഴയോടെ നദിയിൽ ജലനിരപ്പ് വീണ്ടും ഉയർന്നിട്ടുണ്ട്.
ഇതോടെ തീര പ്രദേശത്തുള്ളവരും ആശങ്കയിലായി. തോടുകളിലും വെള്ളം കുതിച്ചുയർന്നിട്ടുണ്ട്. പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്. റോഡുകളിലേക്ക് മണ്ണും കല്ലും ഉരുണ്ട് വന്ന് ഗതാഗതവും ദുസഹമായ സ്ഥിതിയാണ്.
ജില്ലയില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലും, മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും ജില്ലയില്‍ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങളും/നിരോധനങ്ങളും ഏര്‍പ്പെടുത്തി.
ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര (രാത്രി 08.00 മുതല്‍ രാവിലെ 06.00 വരെ) അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ഇന്നു മുതല്‍ നിരോധിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ സിവില്‍ ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം. ഫയര്‍ ആന്‍ഡ് റസ്‌ക്യു, സിവില്‍ സപ്ലൈസ്, കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കും.
ജില്ലയിലെ എല്ലാവിധ ഓഫ് റോഡ് ട്രക്കിംങ്ങ്, എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലുള്ള മല്‍സ്യബന്ധനങ്ങള്‍, വിനോദ സഞ്ചാരത്തോടനുബന്ധിച്ചുള്ള സ്വകാര്യ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ ബോട്ടിംങ്ങ് എന്നിവ താല്‍ക്കാലികമായി നിരോധിച്ചു.
ജലാശയങ്ങളിലും അപകടകരമായ മേഖലകളിലും ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രികരണവും ഒഴിവാക്കണം. മലയോര മേഖലകളിൽ വാഹനം അമിത വേഗത്തിൽ ഓടിക്കരുതെന്നും മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടോ എന്നും ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പുവരുത്താൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസം കുമളി ടൗണിൽ വെള്ളം പൊങ്ങിയപ്പോൾ...
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം
പത്തനംതിട്ട: വെള്ളിക്കുളം കല്ലുപാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഇടുക്കി കുമളി സ്വദേശികളായ മൂന്ന് പേർ മരിച്ചു. ചക്കുപള്ളം സ്വദേശികളായ പാസ്റ്റർ ചാണ്ടി മാത്യു, മക്കളായ ബ്ലെസി, ചാണ്ടി, ഫെബ വി. ചാണ്ടി എന്നിവരാണ് മരിച്ചത്. ചക്കുപള്ളം സ്വദേശികളായ ഇവർ പത്തു വർഷമായി പത്തനംതിട്ട കുമ്പനാടാണ് താമസിച്ചിരുന്നത്.
ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന KL-01-AJ-2102 മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു.
പുറകിലുണ്ടായിരുന്ന കാർ കാണ്മാനില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് ആദ്യഘട്ടത്തിൽ തിരിച്ചിൽ നടത്തിയത്. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസഹമാക്കി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന എത്തിയാണ് കാർ കരക്കെത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്നു വിദ്യാർഥിനിയുടെ കോളേജ് ഐഡി കാർഡിലെ വിവരങ്ങളിൽ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. പരുമലയിലെ കോളെജിലെ വിദ്യാർഥിനിയാണെന്ന് വ്യക്തമായതോടെ ഇതനുസരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
Post A Comment: