കൊച്ചി: വാട്‌സാപ് ബന്ധം മുതലാക്കി യുവാവിനെ ലോഡ്‌ജിലെത്തിച്ച് കെട്ടിയിട്ട് പണം കവർന്ന സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ജിതിൻ, ഭാര്യ ഹസീന, അൻഷാദ് എന്നിവരാണ് പിടിയിലായത്.
ഓഗസ്റ്റ് എട്ടിനാണ് കവര്‍ച്ച നടന്നത്. തൃപ്പൂണിത്തുറയിൽ ഹോം നേഴ്‌സിങ് സർവീസ് നടത്തുന്ന യുവാവാണ് പറ്റിക്കപ്പെട്ടത്. ഹസീന ജോലി ആവശ്യപ്പെട്ടാണ് വൈക്കം സ്വദേശിയായ യുവാവിനെ സമീപിച്ചത്. ജോലി അവസരങ്ങള്‍ ഉണ്ടെന്ന് അറിയിച്ച് യുവാവ് ഹസീനയ്ക്ക് വാട്‌സ്ആപ്പില്‍ മെസേജ് ചെയ്തു.
കുറച്ച് ദിവസങ്ങളുടെ പരിചയത്തില്‍ ഹസീന യുവാവിനോട് പണം വേണമെന്ന് ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് യുവാവ് ലോഡ്ജില്‍ പോയത്. ഓണ്‍ലൈനായി അയച്ച് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഹസീന സമ്മതിച്ചില്ല. ലോണ്‍ എടുത്തിട്ടുള്ളതിനാല്‍ അക്കൗണ്ടിലെത്തിയാല്‍ പണം ബാങ്കുകാര്‍ പിടിക്കുമെന്ന് പറഞ്ഞ് നേരിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.
പണം നല്‍കാനായി യുവാവ് സംഭവം നടന്ന ലോഡ്ജിലെത്തി. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെ ഹസീനയുടെ ഭര്‍ത്താവ് ജിതിനും അനസും അന്‍ഷാദും ഇവിടേക്കെത്തുകയും യുവാവിനെ കസേരയോടെ കെട്ടിയിടുകയുമായിരുന്നു. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തോര്‍ത്ത് തിരുകി മര്‍ദ്ദിക്കുകയും ചെയ്തു.
കൈയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണമാല, മോതിരം കൈച്ചെയിന്‍ എന്നിവ അവര്‍ ഊരിയെടുത്തു. ഇയാളുടെ പക്കലുണ്ടായിരുന്ന 30000 രൂപയും കവര്‍ച്ച ചെയ്തു. എടിഎം പിന്‍ നമ്പര്‍ ഭീഷണിപ്പെടുത്തി എടുക്കുകയും അതില്‍ നിന്ന് 10000 രൂപ പിന്‍വലിക്കുകയും ചെയ്തു. കൂടാതെ ഫോണ്‍ തട്ടിയെടുത്ത് അത് പെന്‍റാ മേനകയിലെ കടയില്‍ വിറ്റ് പണമാക്കി. ഇതിനെല്ലാം പുറമെ യുവാവിനെ ഭീഷണിപ്പെടുത്തി ഹസീന ഓണ്‍ലൈന്‍ വഴി 15000 രൂപ കൂടി വാങ്ങിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു.
സംഭവം പുറത്തു പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ വഴി അപമാനിക്കുമെന്നായിരുന്നു ഭീഷണി. അതുകൊണ്ടുതന്നെ ആദ്യം പരാതിപ്പെടാന്‍ യുവാവ് ഭയന്നു. എന്നാല്‍ പിന്നീട് ഇയാള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ്, സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഹസീനയെയും ജിതിനെയും അന്‍ഷാദിനെയും പിടികൂടി. മറ്റൊരു പ്രതിയായ അനസ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരിച്ചില്‍ തുടരുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
സംസ്‌കാര ചടങ്ങിനിടെ മൂന്ന് വയസുകാരി കണ്ണ് തുറന്നു
മെക്‌സിക്കോ: മരിച്ച് 12 മണിക്കൂർ കഴിഞ്ഞ് നടത്തിയ സംസ്‌കാര ചടങ്ങിനിടെ പെൺകുട്ടി കണ്ണ് തുറന്നു. മെക്‌സിക്കോയിലാണ് സംഭവം നടന്നത്. കാമില റൊക്‌സാന മാർട്ടിനെസ് മെൻഡോസ എന്ന മൂന്നു വയസുള്ള പെൺകുട്ടിയാണ് സംസ്‌കാര ചടങ്ങിനിടെ കണ്ണ് തുറന്നത്. ഓഗസ്റ്റ് 17 ബുധനാഴ്ചയാണ് കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ വിധി എഴുതിയത്. ഇതിനു ശേഷം 12 മണിക്കൂർ കഴിഞ്ഞായിരുന്നു സംസ്‌കാര ചടങ്ങുകൾ.
കുട്ടി കണ്ണ് തുറന്നതോടെ നേരത്തെ കാണിച്ചിരുന്ന അതേ ആശുപത്രിയില്‍ തന്നെ എത്തിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ കുട്ടി പിന്നീട് അതേ ആശുപത്രിയിൽ തന്നെ മരിച്ചു. സെന്‍ട്രല്‍ മെക്സിക്കോയിലെ സാന്‍ ലൂയിസ് പോട്ടോസി സ്റ്റേറ്റിലെ സലീനാസ് ഡി ഹില്‍ഡാല്‍ഗോ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലാണ് സംഭവം നടന്നത്.
പനി, ഛര്‍ദ്ദി, വയറുവേദന എന്നിവയെ തുടര്‍ന്നാണ് നേരത്തെ മൂന്നുവയസുകാരിയായ കുഞ്ഞിനെ ശിശുരോഗ വിദഗ്ദ്ധന്‍റെ അടുത്ത് കൊണ്ടുപോയത് എന്ന് കാമിലയുടെ അമ്മ മേരി ജെയിന്‍ മെന്‍ഡോസ പറഞ്ഞു. ഇവിടെ വച്ച് കുട്ടിക്ക് ഡീഹൈഡ്രേഷന്‍ ഉണ്ട് എന്ന് പറയുകയും പാരാസെറ്റാമോള്‍ നല്‍കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം, കാമിലയുടെ നില വഷളായതായി മാതാപിതാക്കള്‍ ശ്രദ്ധിച്ചതിനെ തുടര്‍ന്ന്, അവര്‍ അവളെ തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ രാത്രി ഒമ്പത് മണിക്കും 10 മണിക്കും ഇടയില്‍ അവള്‍ മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
ശവസംസ്‌കാരചടങ്ങിനിടെ ശവപ്പെട്ടിയില്‍ നീരാവി നിറഞ്ഞിരിക്കുന്നതായി ഒരാളുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍, അത് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് വെറും തോന്നലാണ് എന്നും പറഞ്ഞ് ആളുകള്‍ അത് തള്ളിക്കളയുകയും ചെയ്തു. എന്നാല്‍, കുഞ്ഞിന്‍റെ മുത്തശിയാണ് കുഞ്ഞിന്‍റെ കണ്ണുകള്‍ അനങ്ങുന്നുണ്ട് എന്ന് പറഞ്ഞത്. ഉടനെ തന്നെ ശവപ്പെട്ടി തുറക്കുകയും കുഞ്ഞിന്‍റെ പള്‍സ് നോക്കുകയും ചെയ്തപ്പോള്‍ അവള്‍ മരിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുകയായിരുന്നു.
അങ്ങനെ അവള്‍ മരിച്ചു എന്ന് പ്രഖ്യാപിക്കപ്പെട്ട അതേ ആശുപത്രിയിലേക്ക് തന്നെ അവളെ വീണ്ടും കൊണ്ടുപോയി. കുറച്ച് നേരങ്ങള്‍ക്ക് ശേഷം കുട്ടി ശരിക്കും മരിക്കുകയും ചെയ്തു.
Post A Comment: