ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ തോൽവി അറിയാതെ ഒരു വർഷം പിന്നിട്ടു. ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പ്പിച്ച് യര്‍ഗന്‍ ക്ലോപ്പും സംഘവും വാര്‍ഷികം ഗംഭീരമാക്കി (2-0). മുഹമ്മദ് സല (നാല്), സാദിയോ മാനെ (64) എന്നിവര്‍ ഗോള്‍ നേടി.
2019 ജനുവരി മൂന്നിന് മാഞ്ചെസ്റ്റര്‍ സിറ്റിയോടാണ് ലിവര്‍പൂള്‍ അവസാനമായി തോറ്റത്. നടപ്പു സീസണില്‍ ടീമിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമായിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡുമായി സമനില വഴങ്ങിയതൊഴിച്ചാല്‍ ബാക്കിയെല്ലാം വിജയങ്ങളാണ്. ലീഗില്‍ 20 കളിയില്‍നിന്ന് 19 വിജയങ്ങളും ഒരു സമനിലയുമായി 58 പോയന്റുള്ള ടീം ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിക്ക് 21 കളിയില്‍നിന്ന് 45 പോയന്റാണുള്ളത്.
സിറ്റിയോടുള്ള തോല്‍വിക്കുശേഷം ലീഗില്‍ 37 മത്സരങ്ങളില്‍ ടീം പരാജയമറിഞ്ഞിട്ടില്ല. 101 പോയിന്‍റാണ് ഇത്രയും മത്സരങ്ങളില്‍നിന്ന് ലഭിച്ചത്. എന്നാല്‍, അപരാജിത കുതിപ്പില്‍ റെക്കോഡ് ആഴ്സനലിന്‍റെ പേരിലാണ്.
ലിവര്‍പൂള്‍ കുതിപ്പിലെ എഞ്ചിന്‍ മുഹമ്മദ് സല-സാദിയോ മാനെ-റോബര്‍ട്ടോ ഫിര്‍മിനോ ത്രയമാണ്. ഇത്രയും അപകടകാരിയായ മുന്നേറ്റനിര ലീഗില്‍ മറ്റൊരു ടീമിനുമില്ല. ഈ ഒരു വര്‍ഷത്തിനുള്ളില്‍ 89 ഗോളുകളാണ് മൂവരും ചേര്‍ന്ന് നേടിയത്. മാനെ 25 ഗോള്‍ നേടിയപ്പോള്‍ സല (19), ഫിര്‍മിനോ (10) എന്നിവരും മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്‌തു.
കിരീടനേട്ടം
ഗോള്‍ അസിസ്റ്റില്‍ ട്രെന്‍റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് (17), ആന്‍ഡ്രു റോബര്‍ട്ട്സണ്‍ (13) എന്നിവരാണ് മുന്നില്‍. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് നേരിയ വ്യത്യാസത്തില്‍ പോയെങ്കിലും ചാമ്പ്യന്‍സ് ലീഗ് നേടി. ഇതിനുപുറമേ യൂവേഫ സൂപ്പര്‍ കപ്പും ഫിഫ ക്ലബ്ബ് ലോകകപ്പും ടീമിന് ലഭിച്ചു.
ഇംഗ്ലീഷ് ലീഗിലെ അപരാജിത കുതിപ്പുകള്‍
ആഴ്സനല്‍ (2003-04)- 49
ഹഡേഴ്സ്ഫീല്‍ഡ് (2010-11)- 43
നോട്ടിങ്ങാം ഫോറസ്റ്റ് (1977-78)- 42
ചെല്‍സി (2004-05)- 40
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: