ഇടുക്കി: സമീപവാസിയുടെ തർക്കത്തെ തുടർന്ന് കലക്‌ർ അനുമതി നിഷേധിച്ചതോടെ ഒട്ടകത്തലേമേട് ഹെലിപാഡ് ഉദ്ഘാടനം മുടങ്ങി. ഇന്ന് രാവിലെ 11ന് ഹെലിപാഡ് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പ്രതിസന്ധി ഉടലെടുക്കുന്നത്. രണ്ടു മാസം മുൻപാണ് ഒട്ടകത്തലമേട്ടിൽ ഹെലിപാഡ് നിർമാണം ആരംഭിച്ചത്. സഞ്ചാരികളെ ലക്ഷ്യമിട്ട് ഹെലി ടാക്സി സർവീസ് തുടങ്ങുന്നതിനായിരുന്നു പദ്ധതി. ഇതിനായി ഒട്ടകത്തലമേട്ടിൽ ഭൂമി പാട്ടത്തിനെടുക്കുകയായിരുന്നു.
എന്നാൽ ഈ ഭൂമിയുടെ അയൽവാസികളാണ് ഇപ്പോൾ ഹെലികോപ്ടർ സർവീസിന് തടസമായിരിക്കുന്നത്. സർവീസ് തടയണമെന്നാവശ്യപ്പെട്ട് ഇവർ കലക്‌ടറെ സമീപിക്കുകയായിരുന്നു. ഇതോടെ ലാൻഡിങ് ക്ലീയറൻസ് നൽകാൻ കലക്‌ടർ വിസമ്മതിച്ചു. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് സർവീസ് ഉടൻ തുടങ്ങുമെന്നും ഉദ്ഘാടനം മറ്റൊരു ദിവസം നടത്തുമെന്നും അധികൃതർ അറിയിച്ചു. ഇടുക്കിയുടെ ആകാശത്ത് ഹെലികോപ്ടർവട്ടമിട്ടു പറക്കുന്നതു കാണാൻ രാവിലെ തന്നെ നിരവധി പേരാണ് ഒട്ടകത്തലമേട്ടിൽ എത്തിയത്.
കുമളി- ചക്കുപള്ളം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഒട്ടകത്തലമേട്. സമുദ്രനിരപ്പിൽ നിന്നും 1300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒട്ടകത്തലമേട്ടിലാണ് ഹെലിപ്പാട് നിർമ്മിച്ചിട്ടുള്ളത്. കുമളി ടൗണിലെ ഏറ്റവും ഉയർന്ന പ്രദേശവും പ്രകൃതി രമണീയവുമാണിവിടം. വിനോദ സഞ്ചാര വികസനം ലക്ഷ്യമാക്കി ബോബി ചെമ്മണ്ണൂർ ഇന്‍റർനാഷണൽ ഗ്രൂപ്പും കേരളാ ടൂറിസം ഡിപ്പാർട്മെന്‍റും സംയുക്തമായാണ് ഹെലി ടാക്സി സർവീസ് ആരംഭിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: