കണ്ണൂര്‍: വിവാഹിതയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്ക് ഫ്രണ്ട് അറസ്റ്റിൽ. കീഴ്ത്തള്ളി ഓവുപാലത്തിന് സമീപം അരവിന്ദത്തില്‍ പി. ജിതിനാ (29) ണ് കണ്ണൂർ പൊലീസിന്‍റെ പിടിയിലായത്. ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ശരീരത്തിൽ എഴുതിവച്ചിരുന്ന രണ്ട് വാക്കുകളാണ് യുവാവിന്‍റെ അറസ്റ്റിനു വഴിവച്ചത്. ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട വീട്ടമ്മയുമായി ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് ഇവർ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് വീട്ടമ്മ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവിന്‍റെ പരാതിയില്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. നല്ല നിലയില്‍ കുടുംബത്തോടൊപ്പം ജീവിച്ചിരുന്ന യുവതിയുടെ മരണ കാരണം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍റെ മേല്‍നോട്ടത്തില്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു.
ശരീരത്തില്‍ നിന്നും ലഭിച്ച രണ്ട് വാക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ ഗെയിമിനോട് സാമ്യമുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ കൂടി സ്ത്രീകളെ പരിചയപ്പെട്ട് ചൂഷണം ചെയ്യുന്നതാകാം മരണ കാരണമെന്ന നിഗമനത്തില്‍ എത്തിയത്. തുടര്‍ന്ന് അത്തരം കേസുകളിലെ പ്രതികളെ നിരീക്ഷിക്കുകയും സൈബര്‍ സെല്‍ ടീം കണ്‍ട്രോളര്‍ ശ്രീജിത്ത് നല്‍കുന്ന ഡാറ്റ സോഴ്സ് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി പ്രതിയിലേക്ക് എത്തുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ചായിരുന്നു തട്ടിപ്പ്. വീട്ടമ്മമാരെ കബളിപ്പിക്കാന്‍ കാവ്യ, നീതു, ശരത്, മോഹന്‍, ജിത്തു തുടങ്ങി നിരവധി പേരിലാണ് അക്കൗണ്ടുകള്‍ നിര്‍മിച്ചത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: