ഇടുക്കി: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് ആശുപത്രിയിലെ തൂപ്പുകാരി ഇഞ്ജക്ഷൻ എടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കുത്തിവയ്പ്പെടുത്ത തൂപ്പുകാരി മുൻപും രോഗികളെ പരിചരിക്കുകയും കുത്തിവയ്പ്പെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം ആശുപത്രി അധികൃതർക്ക് അറിവുള്ളതാണെന്നുമാണ് പുറത്തു വരുന്ന വിവരം.
ചേറ്റുകുഴി ചങ്ങൻശേരിൽ ബെന്നി സെബാസ്റ്റ്യന്‍റെ ഭാര്യക്കാണ് ആശുപത്രിയിലെ തൂപ്പു ജോലിക്കാരി കുത്തിവയ്പ്പെടുത്തത്. സംഭവത്തിൽ ബെന്നി ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയിരിക്കുകയാണ്. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. എന്നാൽ ആവശ്യത്തിനു ജീവനക്കാരില്ലാത്ത ആശുപത്രിയിൽ രോഗികളെ നോക്കാൻ തൂപ്പുകാരിയുടെ സഹായം തേടാറുണ്ടെന്നാണ് ആശുപത്രിയിലെ നഴ്സുമാർ തന്നെ നൽകുന്ന വിവരം. ജീവനക്കാരുടെ കുറവ് പലതവണ ചൂണ്ടിക്കാട്ടിയിട്ടും മതിയായ ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയാറായിട്ടില്ല.
ജനപ്രതിനിധികളും ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതോടെ ആശുപത്രിയിൽ തന്നെയുള്ള ജീവനക്കാർ തന്നെയാണ് ജോലികൾ ചെയ്യുന്നത്. നഴ്സുമാർ ഇല്ലാതെ വരുമ്പോൾ ആശുപത്രിയിലെ ജീവനക്കാരാണ് രോഗികളെ നോക്കുന്നത്. അതേസമയം ആശുപത്രിയിൽ നടന്നത് ഗുരുതര കൃത്യ വിലോപമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: