ന്യൂഡെൽഹി: ജയിലിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി നിർഭയ കേസ് പ്രതി മുകേഷ് സിങിന്‍റെ ഹർജി തള്ളി. കാരണം വിശദീകരിക്കാതെയാണ് തന്‍റെ ദയാഹർജി രാഷ്ട്രപതി തള്ളിയതെന്നാരോപിച്ചായിരുന്നു മുകേഷ് സിങ് സുപ്രീംകോടതിയെ സമീപിച്ചത്. രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച് എല്ലാ രേഖകളും പരിശോധിച്ച കോടതി, വേഗത്തിൽ ദയാഹര്‍ജി പരിഗണിച്ചതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി.
ദയാഹര്‍ജി തള്ളിയ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ മൂന്നംഗ കോടതിയാണ് വിധി പറഞ്ഞത്. രാഷ്ട്രപതിയുടെ തീരുമാനം പുനപരിശോധിക്കാൻ പരിമിതമായ അധികാരമേ ഉള്ളു എന്ന് ഇന്നലെ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ദയാഹർജി പരിഗണിച്ചതിലെ നടപടിക്രമങ്ങൾ മാത്രമേ പരിശോധിക്കൂവെന്നും കോടതി അറിയിച്ചിരുന്നു. ദയാഹർജിയിൽ രാഷ്ട്രപതി എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാനാകില്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. ഫെബ്രുവരി ഒന്നിന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
അതിനിടെ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ്കുമാർ സിങ് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകി. നേരത്തെ വിനയ് ശർമയുടേയും മുകേഷ് സിംങിന്‍റെയും തിരുത്തൽ ഹർജികൾ കോടതി തള്ളിയിരുന്നു. താനടക്കം ജയിലിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന വാദം മുകേഷ് സിങ് സുപ്രീം കോടതിയിൽ ഉന്നയിച്ചിരുന്നു. ഹര്‍ജിയിൽ വാദം കേള്‍ക്കുന്നതിനിടെയാണ് പുതിയ ആരോപണം പ്രതികളുടെ അഭിഭാഷകൻ ഉന്നയിച്ചത്. മുകേഷ് സിങും സഹോദരൻ രാംസിഗും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അഭിഭാഷക പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: