വെല്ലിങ്ടണ്‍: രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവർഗ ദമ്പതികൾക്ക് പെൺകുഞ്ഞ്. ന്യൂസിലന്‍റ് വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളായ ആമി സാറ്റെര്‍ത്‌വെയ്റ്റ്, ലീ താഹുഹു എന്നിവർക്കാണ് പെൺകുഞ്ഞ് പിറന്നത്. തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ലീ താഹുഹുവാണ് കുഞ്ഞിന്‍റെ ജനനം ലോകത്തോട് പറഞ്ഞത്. ഈ മാസം 13-ന് ആയിരുന്നു ഗ്രേസ് മേരിയുടെ ജനനമെങ്കിലും വ്യാഴാഴ്ചയാണ് താഹുഹു ഇക്കാര്യം പരസ്യമാക്കിയത്. കുഞ്ഞിന്‍റെ വിരലുകള്‍ ചേര്‍ത്തുപിടിക്കുന്ന ഇരുവരുടെയും കൈകളുടെ ചിത്രത്തിനൊപ്പമാണ് താഹുഹുവിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.
കിവീസിനായി കളിക്കവെ 2017-ലാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തങ്ങള്‍ ഒരു കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് ഇരുവരും അറിയിച്ചത്. ഇതിനു പിന്നാലെ ആമി സാറ്റെര്‍ത്‌വെയ്റ്റിന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രസവാവധി അനുവദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ്, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രസവാവധി അനുവദിച്ചുകൊണ്ട് നിയമം പരിഷ്‌കരിച്ചത്.
ആമിക്ക് മുഴുവന്‍ പ്രതിഫലത്തോടുകൂടി പ്രസവാവധി നല്‍കുമെന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് സി.ഇ.ഒ. ഡേവിഡ് വൈറ്റ് അറിയിച്ചിരുന്നു. ഇതോടെ ഈ ആനുകൂല്യം ലഭിക്കുന്ന ആദ്യ താരമെന്ന അപൂര്‍വതയും ആമിയെ തേടിയെത്തി. സ്വവര്‍ഗസ്നേഹം ന്യൂസീലന്‍ഡില്‍ നിയമവിധേയമാണ്. 2010 മുതല്‍ ഇരുവരും ഒന്നിച്ചാണ്. 2017-ല്‍ വിവാഹിതരായി. നിയമപരമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാല്‍, ഏതു മാര്‍ഗത്തിലൂടെയാണ് ഗര്‍ഭം ധരിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. 2013 ഓഗസ്റ്റ് 19 മുതല്‍ ന്യൂസീലന്‍ഡില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: