ഉദുമ: സഹ അധ്യാപകനും സുഹൃത്തും ചേർന്ന് അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. രൂപശ്രീയെന്ന അധ്യാപികയെയാണ് ഇരുവരും തന്ത്രപൂർവം കൊലപ്പെടുത്തിയത്. എന്നാൽ കൊലപാതകം അന്തവിശ്വാസത്തിന്റെ ഫലമായിരുന്നുവെന്ന സംശയമാണ് പുറത്തുവരുന്നത്. രൂപശ്രീയുടെ സഹപ്രവർത്തകനായ വെങ്കിട്ടരമണ കാരന്ത്, സഹായി നിരഞ്ജൻ എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. രൂപശ്രീയെ വെങ്കിട്ടരമണ കൊലപ്പെടുത്തുന്നത് മന്ത്രവാദത്തിനു വേണ്ടിയായിരുന്നുവെന്ന സംശയമാണ് ബലപ്പെടുന്നത്.
രൂപശ്രീയുടെ മൃതദേഹം പൂർണ നഗ്നമായിട്ടാണ് കണ്ടെത്തിയത്. കാസർകോഡ് മേഖലയിൽ കണ്ടു വരുന്ന നഗ്നനാരീപൂജയുമായി കൊലപാതകത്തിനു ബന്ധമുണ്ടെന്ന സൂചനകളാണ് ഇതിൽ നിന്നും ലഭിക്കുന്നത്. മുഖ്യപ്രതിയായ വെങ്കിട്ടമണ കാരന്ത് ഇത്തരം പൂജകൾക്ക് പോയിരുന്നതായും സൂചനകൾ ലഭിച്ചിട്ടുണ്ട്. കൃത്യം നടത്തുന്നതിന് സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തതും വിവിധ സ്ഥലങ്ങളില്‍ കാരന്ത് പൂജകള്‍ക്കായി പോകുമ്പോള്‍ സഹായിയായി കൂടെ ചെല്ലാറുള്ള നിരഞ്ജനും കൃത്യം നടക്കുമ്പോള്‍ മുഴുവന്‍ സമയവും കൂടെയുണ്ടായിരുന്നതും സംശയം വർധിപ്പിക്കുന്നു. കൊലപാതകത്തിന് ശേഷം രൂപശ്രീയുടെ മൃതദേഹം കടലില്‍ തള്ളുകയും ഹാന്‍ഡ്ബാഗ് കടല്‍തീരത്തെ കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തതായി പറയുമ്പോഴും വസ്ത്രങ്ങള്‍ എന്തുചെയ്തു എന്ന കാര്യം വെളിപ്പെടാതെ കിടക്കുകയാണ്. മിയാപ്പദവ് ആസാദ് നഗറിലെ വെങ്കിട്ടരമണയുടെ വീടും നിഗൂഢതകള്‍ നിറഞ്ഞതാണ്.
ഒരു കാറിന് കഷ്ടിച്ച് കടന്നുപോകാനാവുന്ന ചെറിയൊരു മണ്‍പാത മാത്രമാണ് വീട്ടിലേക്കുള്ളത്. വിശാലമായ മുറ്റത്ത് തുളസിത്തറയും അഗ്നികുണ്ഡവുമുണ്ട്. പൂജകള്‍ നടത്തുന്നതിനായി മാത്രം സിറ്റൗട്ടിനോടു ചേര്‍ന്ന് വലിയൊരു മുറി തയ്യാറാക്കിയിട്ടുണ്ട്. സാധാരണ വീടുകളിലുള്ളതുപോലെ ചെറിയൊരു പൂജാമുറി വേറെയുമുണ്ട്. ഇവയെല്ലാം ദുര്‍മന്ത്രവാദത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വന്തം വീട്ടിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോയി ബക്കറ്റില്‍ തല താഴ്ത്തിപ്പിടിച്ച് അരുംകൊല നടത്തിയതിനു പിന്നാലെ കാറിന്റെ ഡിക്കിയില്‍ മൃതദേഹമൊളിപ്പിച്ചുവച്ച് അതേ കാറില്‍ റെയില്‍വേ സ്റ്റേഷനിലെത്തി സ്വന്തം ഭാര്യയേയും മകളേയും കൂട്ടിക്കൊണ്ടുവരാനും പിന്നീട് വിവിധ ഇടങ്ങളില്‍ കറങ്ങി ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിക്കാനുമുള്ള ധൈര്യം പ്രൊഫഷണല്‍ കൊലയാളികളുടെ ഭാഗത്തുനിന്നുപോലും കാണാത്തതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: