തളിപ്പറമ്പ്: മൊബൈൽ ഗെയിം വഴി വീട്ടമ്മയെ ആത്മഹത്യയിലേക്ക് നയിച്ച കേസിൽ അറസ്റ്റിലായ യുവാവിന്റെ വലയിൽ വീണത് നിരവധി സ്ത്രീകൾ. ഇവരിൽ ഏറെയും വിവാഹിതരാണെന്നതാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്. കണ്ണൂർ നഗരത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ചൊവ്വ കിഴുത്തള്ളി സ്വദേശി പി.ജിതിനെ (29) കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബാവിഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2019 മേയ് മാസമാണ് നാൽപതുകാരിയായ വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. വീട്ടിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നിരിക്കെ വീട്ടമ്മ ആത്മഹത്യ ചെയ്തതിനു കാരണം അന്വേഷിച്ചതോടെയാണ് ഫെയ്സ് ബുക്ക് ഫ്രണ്ടായ ജിതിൻ കുടുങ്ങിയത്. വീട്ടമ്മയുടെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വീട്ടമ്മ ആത്മഹത്യ ചെയ്തപ്പോൾ സമീപത്തു നിന്നും ലഭിച്ച പേപ്പറിൽ കണ്ടെത്തിയ വാക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പേപ്പറിൽ പിങ്കി-പിങ്കു എന്ന് എഴുതിയിരുന്നു. അതിൽ ഒരു ഗുണന ചിഹ്നവും ഇട്ടിരുന്നു. രണ്ട് വാക്കുകൾ ഓൺലൈൻ ഗെയിമിനോട് സാമ്യമുള്ളതിനാൽ വിവിധ ഓൺലൈൻ ഗെയിം പരിശോധിക്കുകയും ചെയ്തു. എന്നാൽ, ഇതു ജിതിൻ വീട്ടമ്മയുമായി ചാറ്റിങ് നടത്തുന്ന വ്യാജ ഐഡിയാണെന്ന് കണ്ടെത്തുകയായിരുന്നു. കണ്ണൂർ ജില്ലയിലെ സ്റ്റേഷനുകളിൽ സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ ശല്യ ചെയ്ത കേസുകളും അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തു.
ഇത്തരം കേസുകളിലെ പ്രതികളെ നിരീക്ഷിക്കുകയും പ്രത്യേകിച്ച് സ്ഥിരം നൈറ്റ് ഡ്യൂട്ടി ചെയ്തുവരുന്ന ആൾക്കാരുടെ സ്വഭാവങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. മുഴുവൻ തെളിവുകളും പ്രതി നശിപ്പിച്ചിരുന്നുവെങ്കിലും പൊലീസ് കണ്ടെത്തുകയായിരുന്നു. വ്യാജ അക്കൗണ്ടുകൾ ഫെയ്സ്ബുക്കിൽ നിർമിച്ച് വീട്ടമ്മമാരെ കെണിയിൽ വീഴ്ത്തുന്നതായിരുന്നു പ്രതി ജിതിന്റെ പതിവ്. വീട്ടമ്മമാർക്ക് പറ്റുന്ന അബദ്ധ സന്ദേശങ്ങളും ദൗർബല്യങ്ങളും ഇതുവഴി മുതലെടുത്ത് അവരെ ചൂഷണം ചെയ്യുകയായിരുന്നു. കാവ്യ,നീതു,ശരത്,മോഹൻ, ജിത്തു തുടങ്ങിയ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചായിരുന്നു ജിതിൻ ചാറ്റ് ചെയ്തിരുന്നത്. ചാറ്റിലൂടെ അടുക്കുന്ന ഇയാൾ പിന്നീട് വീട്ടമ്മമാരുടെ ഉറക്കം കെടുത്തുകയാണ് പതിവ്. തങ്ങളുടെ ബന്ധം ഭർത്താവ് അറിയാതിരിക്കാൻ നിർദേശം നൽകുകയും ചെയ്യും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: