മുംബൈ: ട്രെയിൻ കാത്തു നിന്ന യുവതിയെ റെയിൽവെ സ്റ്റേഷനിലെ കച്ചവടക്കാനും കൂട്ടാളികളും ബലാത്സംഗം ചെയ്തു. റെയിൽവെ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയായിരുന്നു ക്രൂരമായ ബലാത്സംഗം. മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയവരും യുവതിയെ പീഡിപ്പിച്ച ശേഷമാണ് മടങ്ങിയത്.
പ്ലാറ്റ് ഫോമിന്‍റെ ആള്‍ത്തിരക്കില്ലാത്ത ഭാഗത്ത് നിന്നിരുന്ന യുവതിയെ സ്റ്റേഷനിലെ കച്ചവടക്കാരായ സോനു തിവാരി, നിലേഷ് ഭരാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. നിലവിളി കേട്ടെത്തിയ സിദ്ദാര്‍ഥ് വാഗ്, ശ്രീകാന്ത് ബോഗ്ലെ എന്നിവരും യുവതിയെ ആക്രമിച്ചു.
ആക്രമണം നടന്നതിന് ശേഷം തിരികെ പ്ലാറ്റ് ഫോമിലെത്തിയ യുവതി യാത്രക്കാരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയും പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതിക്ക് രണ്ട് മക്കളുണ്ട്. മുംബൈയില്‍ വീട്ടുജോലി ചെയ്താണ് അവര്‍ കുടുംബം പോറ്റുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: