ഇടുക്കി: വൈദ്യുതി വകുപ്പ് കനിഞ്ഞിട്ടും ഇടുക്കി പദ്ധതി പ്രദേശത്തെ മൂന്നു ചെയിൻ പ്രദേശത്ത് വീണ്ടും പട്ടയ നിഷേധം. എൽഡിഎഫ് സർക്കാരിന്‍റെ പട്ടയമേള 24ന് നടക്കാനിരിക്കെയാണ് കർഷക കുടുംബങ്ങൾ വീണ്ടും അവഗണിക്കപ്പെടുന്നത്. വൈദ്യൂതി വകുപ്പിന്‍റെ എതിർപ്പു നീങ്ങിയതോടെ പട്ടയം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എതിർപ്പില്ലന്ന് വൈദ്യൂതി വകുപ്പ് സർക്കാരിന് കത്തു നൽകിയിരുന്നെങ്കിലും മൂന്നു ചെയിനിൽ പട്ടയം നൽകാനുള്ള ഒരു നടപടികളും റവന്യൂ വകുപ്പ് സ്വീകരിച്ചില്ല. ഡാം സുരക്ഷയിൽ അവ്യക്തത ഉണ്ടന്നാണ് റവന്യൂ വകുപ്പ് ഇതിനു കാരണമായി പറയുന്നത്.
എന്നാൽ പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന കർഷകർ ഡാം സുരക്ഷക്ക് ഒരു ഭീഷണിയും ഉണ്ടാക്കിയിട്ടില്ലന്നും, മൂന്നു ചെയിനിലെ മുഴുവൻ കർഷകരും പട്ടയത്തിന് അർഹരാണെന്നും ജില്ലാ ഭരണകൂടം റിപ്പോർട്ട് നൽകിയെങ്കിലും കര്യങ്ങൾ എങ്ങുമെത്തിയില്ല. ഏഴു ചെയിനിലെ കുറേ പേർക്ക് കഴിഞ്ഞ മേളയിലും, അതിനു ശേഷവും പട്ടയം നൽകിയിട്ടുണ്ട്. 24 ന്‍റെ പട്ടയമേളയിൽ 1400 നും 1500നുമിടയിൽ പട്ടയം നൽകുമെന്നാണ് സൂചന. എന്നാൽ വീട് ഉൾപ്പെടുന്ന മൂന്നു ചെയിനിൽ പട്ടയം കിട്ടിയെങ്കിലെ കർഷകർക്ക് പ്രയോജനമുള്ളൂ.
പദ്ധതിക്കുവേണ്ടി നഷ്ടപരിഹാരം നൽകി കുടിയൊഴിപ്പിക്കുമെന്നു കരുതി വർഷങ്ങളോളം കൃഷി ദേഹണ്ഡങ്ങൾ ഉപേക്ഷിച്ച് കാർഷിക വരുമാനം നഷ്ടമാക്കിയവരാണ് ഇവിടുത്തെ കർഷകർ. പതിറ്റാണ്ടുകൾ നീണ്ട പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും, വൈദ്യുതി വകുപ്പിന്റെ എതിർപ്പു മൂലം പട്ടയം കിട്ടിയില്ല. എന്നാൽ വൈദ്യൂതി വകുപ്പിന്‍റെ എതിർപ്പ് പൂർണമായി മാറിയിട്ടും പട്ടയം ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് കർഷകർക്കുള്ളത്.
\
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: