ചെന്നൈ: സ്‌കൂൾ വിദ്യാർഥിയെ മൃഗീയമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. ചിദംബരത്താണ് സംഭവം നടന്നത്. നന്തനാർ സർക്കാർ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ സുബ്രമണ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. വിദ്യാർഥിയെ ഇയാൾ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ജാമ്യമില്ലാത്ത അഞ്ച് വകുപ്പുകൾ ചേർത്താണ് സുബ്രഹ്മണ്യനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ക്ലാസിൽ കൃത്യമായി വരുന്നില്ലെന്ന് ആക്ഷേപിച്ചാണ് ആറ് വിദ്യാർഥികളെ ഇയാൾ മർദിച്ചത്.
ഇതിൽ ഒരു വിദ്യാർഥിയെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ പുറത്തു വന്നത്. വടി ഉപയോഗിച്ച് തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർഥിയെ മുട്ടുകാലിൽ നിർത്തിയും മർദിക്കുന്നുണ്ട്.
ക്ലാസിലെ മറ്റൊരു വിദ്യാർഥിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ കടുത്ത നടപടി വേണം എന്ന് ആവശ്യപ്പെട്ട് അധ്യാപകനെതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് കടലൂർ ജില്ലാ കലക്റ്റർ പ്രാഥമിക അന്വേഷണം നടത്തുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയായുമായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: