ഇടുക്കി: പുലർച്ചെ തുടങ്ങിയ അതിതീവ്ര മഴയിൽ ഇടുക്കിയിൽ വ്യാപക നാശനഷ്‌ടം. കുട്ടിക്കാനം- മുണ്ടക്കയം റോഡിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. റോഡിലേക്ക് പാറയും മണ്ണും വീണു കിടക്കുകയാണ്. ഇവ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും കനത്ത മഴ തിരിച്ചടിയാകുകയാണ്. പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാകുമോയെന്ന ഭീതിയും പരക്കുന്നുണ്ട്.
ഇന്നു പുലർച്ചെ മുതലാണ് ഇടുക്കി ജില്ലയിൽ അതിതീവ്ര മഴയ്ക്ക് തുടക്കമായത്. ശക്തമായ മഴയെ തുടർന്ന് അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 129 അടിയിലേക്കെത്തിയിട്ടുണ്ട്. വണ്ടിപ്പെരിയാർ, കുമളി മേഖലയിൽ തീവ്ര മഴ പെയ്യുകയാണ്. കട്ടപ്പന, ഉപ്പുതറ, കാഞ്ചിയാർ പ്രദേശത്തും മഴ ശക്തമാണ്. തൊടുപുഴയുൾപ്പെടെയുള്ള ലോ റേഞ്ച് പ്രദേശത്തും അതി ശക്തമായി മഴ തുടരുകയാണ്.
പനംകുട്ടിയിൽ റോഡ് നിർമാണത്തിനിടെ ജെ.സി.ബി തോട്ടിലേക്ക് പതിച്ച് ഡ്രൈവർക്ക് പരുക്കേറ്റിട്ടുണ്ട്. ജില്ലയിൽ പലയിടത്തും മഴയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പെരിയാർ നദി കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: