കൊച്ചി: കനാൽ ബണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്റ്റുഡിയോ ഉടമയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞത് പൊലീസിന്‍റെ സമയോചിത ഇടപെടൽ. കോതമംഗലത്തെ സ്റ്റുഡിയോ ഉടമ എൽദോസ് പോളിനെയാണ് പെരിയാർവാലി കനാൽ ബണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ അയൽവാസിയായ എൽദോ ജോയിയും മാതാപിതാക്കളുമാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച്ച രാവിലെ വീടിനടുത്തുള്ള കനാൽ ബണ്ട് തിട്ടയിൽ സ്‌കൂട്ടർ മറിഞ്ഞ് മരിച്ച നിലയിലാണ് എൽദോയെ കണ്ടത്. അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ എൽദോസിന്‍റെ മൊബൈൽ ഫോൺ കണ്ടെത്താനാവാത്തത് പൊലീസിൽ സംശയം ജനിപ്പിച്ചു.
പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പിന്നിൽ മുറിവേറ്റിരുന്നതായും വ്യക്തമായി. തുടർന്ന് മരിച്ച എൽദോസിന്‍റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
എൽദോസിന്‍റെ ഫോണിലേക്ക് ഞായറാഴ്ച്ച രാത്രി വന്ന വിളികൾ പരിശോധിച്ചാണ് പരിസരവാസിയെ കസ്റ്റഡിയിലെടുത്തത്. പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മരിച്ച എൽദോസ് പോൾ രണ്ടു ലക്ഷം രൂപ എൽദോ ജോയിക്ക് നൽകിയതായും ഇത് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് പ്രതി എൽദോസിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് മഴുക്കയ്യിന് തലയ്ക്ക് പിന്നിലടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം പ്രതികൾ മൃതദേഹം കനാൽ ബണ്ട് തിട്ടയിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സമീപത്തു തന്നെ സ്‌കൂട്ടറും ഉപേക്ഷിച്ചു. ഇതോടെ അപകടമരണം എന്ന് നാട്ടുകാർ കരുത്തും എന്നാണ് പ്രതികൾ വിചാരിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: