ഇടുക്കി: വ്യാപാരിയെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ സംഘം നിരവധി പേരോട് തട്ടിപ്പ് നടത്തിയതായി വിവരം. ഇത്തരത്തിൽ തട്ടിപ്പിനിരയായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. അടിമാലി കത്തിപ്പാറ സ്വദേശിനി ലതാദേവി(32), ചാറ്റുപാറ സ്വദേശിയും അഭിഭാഷകനുമായ മറ്റപ്പിള്ളിൽ ബെന്നി മാത്യു(56), അടിമാലി പടികപ്പ് സ്വദേശികളായ ചവറ്റുകുഴിയിൽ ഷൈജൻ (43), മുഹമ്മദെന്നു വിളിക്കുന്ന തട്ടായത്ത് വീട്ടിൽ ഷമീർ (38) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ലതാദേവിയാണ് തട്ടിപ്പ് സംഘത്തിന്റെ തുറുപ്പ് ചീട്ട്. സുന്ദരമായ ശബ്ദത്തിന് ഉടമയാണ് ലതാദേവി. ഫോണിലൂടെ ഇടപാടുകാരെ കൈയിലെടുക്കാൻ ഇവർക്ക് പ്രത്യേക കഴിവാണത്രേ.
ഫോൺകോളിലൂടെ അടുപ്പം സ്ഥാപിച്ച ശേഷം അടുത്തിടപഴകി സ്വകാര്യ ചിത്രങ്ങൾ മൊബൈലിൽ പകർത്തും. തുടർന്നാണ് ഭീഷണിയുമായി മറ്റുള്ളവർ രംഗത്തെത്തുന്നത്. മാനക്കേട് ഭയന്ന് പലരും വിവരം പുറത്തറിയിക്കാറില്ല. നഷ്ടമായ പണത്തിനു മേൽ പരാതി പോലും കൊടുക്കാറില്ല. സമാന രീതിയിലാണ് അടിമാലിയിലെ വ്യാപാരിയെയും ഹണി ട്രാപ് മോഡൽ തട്ടിപ്പിന് ഇരയാക്കിയത്. അടിമാലിയിലെ വ്യാപാരിയിൽ നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് തട്ടിയെടുത്തത്. ലതാദേവിയാണ് കഴിഞ്ഞ ജനുവരിയിൽ സ്ഥലക്കച്ചവട ബ്രോക്കറെന്ന നിലയിൽ തട്ടിപ്പുമായി ആദ്യം പരാതിക്കാരനായ വ്യാപാരിയെ സമീപിച്ചത്. അടുത്ത് ഇടപഴകിയ ലതാദേവി അദ്ദേഹം അറിയാതെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.
തുടർന്ന് റിട്ട.ഡിവൈഎസ്പി എന്നു പരിചയപ്പെടുത്തിയ ഒരാൾ പരാതിക്കാരന്റെ ഫോണിൽ വിളിച്ചു ലതാദേവിയെ പീഡിപ്പിച്ചതായി കാണിച്ചു പൊലീസിൽ പരാതി നൽകുമെന്നും ഇതൊഴിവാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു. കേസിലെ രണ്ടാം പ്രതിയായ അഡ്വ.ബെന്നി മാത്യുവിന്റെ പക്കൽ പണം ഏൽപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച് പരാതിക്കാരനായ വ്യാപാരി എഴുപതിനായിരം രൂപ ബെന്നിമാത്യുവിന്റെ ഓഫീസിൽ എത്തിച്ചു. പണം കൈപ്പറ്റിയ ഇദ്ദേഹം ഒരു ലക്ഷവും ഒന്നരലക്ഷവും തുക രേഖപ്പെടുത്തിയ രണ്ടു ചെക്കുകൾ പരാതിക്കാരനിൽ നിന്നും ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ദിവസങ്ങൾക്കു ശേഷം കേസിലെ നാലാംപ്രതി ഷമീർ പരാതിക്കാരനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൂടി ഒപ്പിട്ട് വാങ്ങി ബെന്നി മാത്യുവിനെ ഏൽപ്പിച്ചു. ഇതിനു പുറമെ കേസിലെ മൂന്നാംപ്രതിയായ ഷൈജൻ പരാതിക്കാരനെ ഭീഷണിപ്പെടുത്തി 60,000 രൂപയും തട്ടിയെടുത്തു. നൽകിയ പണത്തിനു പുറമെ കൂടുതൽ പണമാവശ്യപ്പെട്ട സാഹചര്യത്തിലാണ് തട്ടിപ്പിനിരയായ വ്യാപാരി പൊലീസിൽ പരാതി നൽകിയതെന്നാണ് സൂചന.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: