മുംബൈ: ബച്ചൻ കുടുംബത്തെ കോവിഡ് കീഴടക്കിയത് അഭിഷേക് ബച്ചനിലൂടെയാണെന്ന് നിഗമനം. അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും അടക്കമുള്ളവർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഡബ്ബിങ്ങിനായി പുറത്തു പോയ അഭിഷേക് ബച്ചനിൽ നിന്നാണ് കുടുംബത്തിൽ കോവിഡ് പകർന്നതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. താൻ അഭിനയിച്ച വെബ് സീരിസിന്‍റെ ഡബ്ബിങ്ങിനായിട്ടാണ് അഭിഷേക് പുറത്തു പോയത്.
ആ യാത്രയ്ക്കിടെയാകും കോവിഡ് ബാധിച്ചതെന്ന സംശയമുയർന്നിട്ടുണ്ട്. എന്നാൽ അഭിഷേകിനൊപ്പം ഡബ്ബ് ചെയ്‌ത നടൻ അമിത് സാദിന്‍റെ പരിശോധനാഫലം നെഗറ്റീവാണ്. അമിതാഭിന്‍റെയും അഭിഷേകിന്‍റെയും ആരോഗ്യ നില തൃപ്തികരമാണ്. ഇരുവരും ചികിത്സയിലുള്ള നാനാവതി ആശുപത്രി അധികൃതർ അറിയിച്ചു.
77 വയസുള്ള അമിതാഭ് ബച്ചന് കരൾരോഗവും ആസ്‌മയും ഉള്ളതിനാൽ മെഡിക്കൽ സംഘം അതീവ ജാഗ്രതയിലാണ്. ഇരുവരെയും കുറച്ചുകൂടി സൗകര്യമുള്ള ഡീലക്‌സ് മുറികളിലേക്ക് മാറ്റി. ചികിത്സയോട് നല്ല രീതിയിൽ ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നാനാവതി ആശുപത്രിയിലെ കോവിഡ് വിഭാഗത്തിൽ തൊട്ടടുത്ത മുറികളിലാണ് ബച്ചനും അഭിഷേകും.
കോവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്‍റൈനിൽ കഴിയുന്ന ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവരുടെ നിലയും തൃപ്‌തികരമാണെന്ന് കുടുംബ വൃത്തങ്ങൾ പറഞ്ഞു. ബച്ചൻ കുടുംബത്തിലെ ജോലിക്കാരായ 30 പേർ ക്വാറന്‍റൈനിലാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: