ഇടുക്കി: കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത അയ്യപ്പൻകോവിൽ പഞ്ചായത്തിൽ സ്ഥിതി സങ്കീർണം. മൂന്നു പേർക്കാണ് പഞ്ചായത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ. അതേസമയം കോവിഡ് പോസിറ്റീവായ ഒരാൾ നിരവധി പേരുമായി സമ്പർക്കത്തിലേർപ്പെട്ടതാണ് സ്ഥിതി സങ്കീർണമാക്കുന്നത്. ഇയാളുടെ സമ്പർക്ക പട്ടിക തയാറാക്കൾ ശ്രമകരമായി തുടരുകയാണ്. നിരവധി പേരുമായി ഇയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
ജൂണ്‍ 27 ന് തമിഴ്‌നാട് തൂത്തുക്കുടിയില്‍ പോയി വന്ന അയ്യപ്പന്‍കോവില്‍ സ്വദേശിയായ (47) ഡ്രൈവറാണ് പഞ്ചായത്തിലെ ഒരു കോവിഡ് പോസിറ്റിവ്. സിമന്‍റ് ലോഡുമായി വന്ന വാഹനത്തിന്‍റെ ഡ്രൈവറാണ്. ഇദ്ദേഹം വണ്ടിപ്പെരിയാര്‍ വഴി കമ്പംമെട്ട് ചെക്‌പോസ്റ്റിലൂടെ തൂത്തുക്കുടിയില്‍ പോയി തിരികെ വണ്ടിപ്പെരിയാര്‍ എത്തി. അവിടെ നിന്ന് ബൈക്കിന് അയ്യപ്പന്‍കോവിലില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു. ജൂണ്‍ 27 ന് മംഗളൂരുവില്‍ നിന്നും ട്രെയിന് എറണാകുളത്തെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശി(48)യാണ് രണ്ടാമത്തെ പോസിറ്റീവ് കേസ്. എറണാകുളത്തു നിന്നും കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴ എത്തി. അവിടെ നിന്ന് ടാക്‌സിയില്‍ അയ്യപ്പന്‍കോവിലില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ജൂലൈ അഞ്ചിന് ഹൈദരാബാദില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശിനി(39)യാണ് മൂന്നാമത്തെ പോസിറ്റീവ് കേസ്. ഭര്‍ത്താവിനോടൊപ്പം സ്വന്തം കാറില്‍ വീട്ടില്‍ എത്തി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആക്കിയിരുന്നു. ഇതിൽ ഒരാൾ ഓട്ടോറിക്ഷാ ഡ്രൈവർമാരും മറ്റുമായി സമ്പർക്കത്തിലേർപ്പെട്ടതാണ് സ്ഥിതി ഗുരുതരമാക്കിയത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് കോവിഡ് കണ്ടെത്തിയാൽ പ്രദേശത്ത് സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്നും ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ അതീവ ജാഗ്രത തുടരുകയാണ്. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയവ കർശനമായി പാലിക്കണമെന്നും പഞ്ചായത്തും ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ് നൽകി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: