ഇടുക്കി: മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ പഞ്ചായത്തിൽ കൂടുതൽ ജാഗ്രതാ നടപടികൾ ആരംഭിച്ചു. മാട്ടുക്കട്ടയ്ക്ക് പുറമേ ഇന്ന് മേരികുളം ഓട്ടോറിക്ഷാ സ്റ്റാൻഡ് കൂടി ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് അടപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുമായി മേരികുളം ഓട്ടോസ്റ്റാൻഡിലെ ചിലർ ബന്ധപ്പെട്ടിരുന്നുവെന്ന വിവരത്തെ തുടർന്നാണ് നടപടിയുണ്ടായത്. വെള്ളിയാഴ്ച്ച വൈകിട്ട് ആരോഗ്യ പ്രവർത്തകരും പൊലീസും നേരിട്ടെത്തി സ്റ്റാൻഡിലെ എല്ലാ ഡ്രൈവർമാരോടും ക്വാറന്‍റൈനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. ഈ മാസം 17 വരെ നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശിച്ചിരിക്കുന്നത്.
കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിവരമറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. തുടർന്ന് വെള്ളിയാഴ്ച്ച വൈകിട്ടോടെ സാറ്റാൻഡിലെ ഡ്രൈവർമാരെ നീക്കം ചെയ്‌തു. കഴിഞ്ഞ ദിവസം സമാനമായി മാട്ടുക്കട്ടയിലെ ഓട്ടോസ്റ്റാൻഡും അടപ്പിച്ചിരുന്നു. ക്വാറന്‍റൈനിൽ കഴിയവേ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കൊപ്പം മദ്യ സൽക്കാരത്തിൽ പങ്കെടുത്ത ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അടിയന്തിര നടപടികൾ സ്വീകരിച്ചത്. അയ്യപ്പൻകോവിൽ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ബിബിൻ പ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രലാൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ.
വ്യാപാരികൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വ്യാഴാഴ്ച തന്നെ ആരോഗ്യ പ്രവർത്തകർ നിർദ്ദേശം നൽകിയിരുന്നു. പഞ്ചായത്തിലാകെ 26 പ്രവാസികൾ ഉൾപ്പെടെ 344 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഓട്ടോ ഡ്രൈവർമാർ കൂടി ആയതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 440 ആയി വർധിച്ചു. അതിനിടെ തമിഴ്നാട്ടിൽ നിന്നും വന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സുൽത്താനിയ സ്വദേശിയെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് വ്യാഴാഴ്ച രാത്രി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: