ഇടുക്കി: കോവിഡ് ചട്ടങ്ങളെ വെല്ലുവിളിച്ച് രാജാപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ നടത്തിയ നിശാപാർട്ടിയിൽ ബെല്ലി ഡാൻസ് നടത്തിയ നർത്തകിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ അവ്യക്ത. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ പൊലീസ് തയാറായിട്ടില്ല. അതേസമയം മുംബൈയിൽ നിന്നുമാണ് നർത്തകിയെ റിസോർട്ടിൽ എത്തിച്ചതെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു.
അഞ്ച് ലക്ഷം പ്രതിഫലം നൽകിയാണ് നർത്തകിയെ രാജാപ്പാറയിലെ റിസോർട്ടിൽ എത്തിച്ചതെന്നാണ് വിവരം. ഉക്രെയിൻ സ്വദേശിയായ നർത്തകി ലോക് ഡൗണിനെ തുടർന്ന് മുംബൈയിൽ കുടുങ്ങിയതാണ്. അതേസമയം നർത്തകി മറ്റെവിടെയെങ്കിലും സമാനമായി നിശാപാർട്ടികളിൽ പങ്കെടുത്ത ശേഷമാണോ ഇടുക്കിയിലെത്തിയതെന്നത് സംബന്ധിച്ച് വ്യക്തയില്ല. ഇവർ എത്ര നാൾ റിസോർട്ടിൽ തങ്ങിയെന്നും ആരെല്ലാം കാണാൻ ചെന്നുമുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
അതേസമയം വിദേശ വനിത ആയതിനാൽ തന്നെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം വന്നിട്ടില്ല. നർത്തകിയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കോവിഡ് വ്യാപനം അതികലശലായ മുംബെയിൽനിന്നു നർത്തകി എത്തിയതാണ് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്തവർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഘാടകനും കണ്ടാലറിയാവുന്ന 47 പേർക്കുമെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തിരുന്നു.
സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂണ് 28നാണ് പരിപാടികൾ നടന്നത്. രാജാപ്പാറ ജംഗിൾ പാലസ് റിസോർട്ടിലെ ഉദ്ഘാടന പരിപാടിയോടനുബന്ധിച്ചായിരുന്നു വിവാദമായ നിശാ പാർട്ടിയും യുക്രെയിനിൽനിന്നുള്ള യുവതിയുടെ ബെല്ലി ഡാൻസും നടന്നത്. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ക്ഷണിതാക്കളും സമീപവാസികളും ഉൾപ്പെടെ മുന്നൂറോളം പേർ പങ്കെടുത്തതായാണ് വിവരം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: