മുംബൈ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചനും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചതായി വാർത്ത വന്നത്. ഇതിനു പിന്നാലെ ഇവർ എല്ലാവരും നീരീക്ഷണത്തിലുമായിരുന്നു. അമിതാഭിന് പുറമെ മകൻ അഭിഷേക് ബച്ചൻ, ഭാര്യ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവരും കോവിഡ് പോസിറ്റീവായിരുന്നു. നിലവിൽ നാനവതി ആശുപത്രിയിൽ ഐസലേഷനിൽ തുടരുകയാണ് അമിതാഭ്. അതേസമയം ബച്ചന് കോവിഡ് സ്ഥിരീകരിച്ചതോടെ മുമ്പ് നടത്തിയ ഒരു പ്രസ്‌താവന ഏറ്റെടുത്തിരിക്കുകയാണ് ട്രോളർമാർ.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചൻ നേരത്തെ പങ്കുവച്ച ഒരു ട്വീറ്റാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഏറെ വിമർശനങ്ങൾക്ക് വഴിവച്ച ആ ട്വീറ്റ് ബച്ചൻ പിന്നീട് നീക്കം ചെയ്തുവെങ്കിലും സ്ക്രീൻ ഷോട്ടുകൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. കോവിഡ് പോരാട്ടങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിലുള്ള ട്വീറ്റാണ് ഇപ്പോൾ വൈറലാകുന്നത്. മാർച്ച് 22നായിരുന്നു ജനതാ കർഫ്യു. അന്നേ ദിവസം വൈകിട്ട് അഞ്ച് മണിക്ക് വീടിന് പുറത്ത് നിന്ന് കയ്യടിക്കുകയോ പാത്രം കൊട്ടുകയോ ചെയ്ത് ആരോഗ്യപ്രവർത്തകർക്ക് ആദരം അറിയിക്കാൻ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയായിരുന്നു ബിഗ് ബിയുടെ വിവാദ ട്വീറ്റ്. പാത്രങ്ങൾ തമ്മിലടിക്കുകയോ മോദി പറഞ്ഞതുപോലെ കൈകൊട്ടുകയോ ചെയ്യുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന പ്രകമ്പനം മൂലം കൊറോണ വൈറസ് നശിപ്പിക്കപ്പെടുമെന്നായിരുന്നു ട്വീറ്റ് ചെയ്തത്. യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത വാദങ്ങൾ ഉന്നയിക്കുന്നു എന്ന് വിമർശനം ഉയർന്നതോടെ ഈ ട്വീറ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തിരുന്നു. എന്നാലിപ്പോൾ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആ ട്വീറ്റ് വൈറലാവുകയാണ്. 'നിങ്ങളുടെ ചികിത്സാ രീതി തന്നെ ശ്രമിക്കു' എന്നാണ് ഈ ട്വീറ്റ് പങ്കുവച്ച് ഒരാൾ കുറിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: