ലക്‌നൗ: മനുഷ്യരുമായി വളരെയധികം അടുത്തിടപഴകുന്നവരാണ് നായ്ക്കൾ. വിവിധ ഇനം നായ്ക്കളെ ഓമനിച്ചു വളർത്തുന്നതും മനുഷ്യരുടെ പതിവാണ്. എന്നാൽ ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും പുറത്തു വരുന്ന ഒരു വാർത്ത മനുഷ്യനും നായ്ക്കളും തമ്മിലുള്ള ബന്ധം എത്രയെന്ന് അറിയിക്കുന്നതാണ്. ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ജീവനവസാനിപ്പിച്ച നായയെക്കുറിച്ചാണ് യുപിയിൽ നിന്നും വാർത്ത പുറത്തു വരുന്നത്. കാണ്‍പുരിലെ ബാര-2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിങിന്‍റെ മരണത്തിന് പിന്നാലെയാണ് വളര്‍ത്തുനായ ജയ ഉയരമേറിയ കെട്ടിടത്തിനു മുകളില്‍ കയറി താഴേക്ക് ചാടിയത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഡോ. അനിത രാജ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാര്‍ട്ട്മെന്‍റില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെയാണ് ഇവരുടെ വളര്‍ത്തുനായ കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് താഴേയ്ക്കു ചാടിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. പന്ത്രണ്ട് വര്‍ഷം മുന്‍പ് തെരുവില്‍നിന്നും പുഴുവരിച്ച നിലയിലാണ് ജയയെ ഡോ. അനിതയ്ക്ക് ലഭിച്ചത്. നായ്‌കുട്ടിയെ ഡോക്ടര്‍ ഏറ്റെടുക്കുകയും ഏറെ ശ്രമപ്പെട്ട് ചികിത്സയും പരിചരണങ്ങളും നല്‍കി ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കുകയും ചെയ്‌തു.
ജയ എന്ന പേരു നല്‍കിയതും ഡോക്ടറാണ്. സ്വന്തം കുഞ്ഞിനെപ്പോലെയാണ് ഡോക്‌ടര്‍ അതിനെ വളര്‍ത്തിയതെന്ന് മകന്‍ തേജസ് പറയുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഡോ. അനിത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയോടെ രോഗം മൂർഛിക്കുകയും അവര്‍ മരിക്കുകയും ചെയ്‌തു. മൃതദേഹം വീട്ടിലെത്തിച്ചതോടെ ജയ അസ്വസ്ഥയാവുകയും തുടര്‍ച്ചയായി കുരയ്ക്കുകയും ചെയ്‌തു. തുടര്‍ന്ന് കെട്ടിടത്തിന്‍റെ ടെറസിലേയ്ക്ക് ഓടിക്കയറി, താഴേയ്ക്കു ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാലു നില കെട്ടിടത്തിനു മുകളില്‍നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നായയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ചത്തിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: