കൊച്ചി: പ്രായപൂർത്തി തെളിയിച്ചിട്ടും ഒളിച്ചോടിയ കമിതാക്കളെ പൊലീസ് പിന്തുടർന്ന് പൊക്കി. അങ്കമാലിക്ക് സമീപം തുറവൂരിലാണ് രസകരമായ സംഭവം നടന്നത്. 22കാരനും 18 വയസുള്ള കാമുകിയുമാണ് പിടിയിലായത്. മൂന്നു വർഷം മുമ്പേ പ്രണയം ആരംഭിച്ചെങ്കിലും പെൺകുട്ടിക്ക് 18 വയസ് തികയാൻ കാത്തിരിക്കുകയായിരുന്നു ഇരുവരും. എന്നാൽ പെൺകുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭാഗം കണ്ടെയ്ൻമെന്‍റ് സോണിലായതാണ് ഇരുവരെയും നിയമകുരുക്കിലാക്കിയത്.
കണ്ടെയ്ൻമെന്‍റ് സോണിന്‍റെ അകത്ത് കടന്നതിന് യുവാവിനെതിരെയും പുറത്തു കടന്നതിന് പെൺകുട്ടിക്കെതിരെയുമാണ് കേസെടുത്തത്. അറസ്റ്റ് ചെയ്‌ത ഇരുവരെയും പിന്നീട് ജാമ്യത്തില് വിട്ടു. തുറവൂർ പഞ്ചായത്തിൽ കണ്ടെയ്ൻമെന്‍റ് സോണായ നാലാം വാർഡിലാണ് സംഭവം. 18 വയസ് പൂർത്തിയായി മൂന്നുമാസം ആകാറായ പെൺകുട്ടിയുടെ ഹയർസെക്കണ്ടറിയുടെ പരീക്ഷാഫലം കൂടി വന്ന് സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചപ്പോഴാണ് പെൺകുട്ടിയുടെ താമസസ്ഥലം കണ്ടെയ്ൻമെന്‍റ് സോണായത്. പ്രദേശത്ത് അകത്തേയ്ക്കും പുറത്തേയ്ക്കുമുളള വഴികൾ അടച്ചിരുന്നു.
സദാസമയവും പൊലീസ് നിരീക്ഷണവും ഉണ്ടായിരുന്നു. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് അകത്തുകടന്ന യുവാവ് പുലർച്ചെ മൂന്നിന് പെൺകുട്ടിയുമായി കടക്കുകയായിരുന്നു. പറവൂരിലെ ക്ഷേത്രത്തിൽ വിവാഹിതരായ ഇരുവരും സുഹൃത്തിന്‍റെയും ബന്ധുവിന്‍റെയും വീടുകളിലായിരുന്നു കഴിഞ്ഞിരുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: