ഇടുക്കി: വഴിത്തർക്കത്തെ തുടർന്ന് വണ്ടിപ്പെരിയാർ മ്ലാമലയിൽ യുവാവിനെ അയൽവാസികൾ സംഘം ചേർന്ന് കുത്തികൊന്നു. മ്ലാമല മുളങ്ങശേരി ജിനു തോമസാ (22)ണ് കൊല്ലപ്പെട്ടത്. ജിനുവിന്‍റെ സഹോദരൻ സിബിച്ച(25)നെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. കൊല നടത്തിയ കള്ളിക്കൽ അനീഷ് രാഘവൻ (32), പീരുമേട് കൊല്ലപ്പള്ളിയിൽ മജീഷ് (40), മ്ലാമല വിരുത്തി കിഴക്കേൽ എബിൻ (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശനിയാഴ്ച്ച രാത്രി 12 ഓടെയായിരുന്നു നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.
പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിബിച്ചനുമായി കൊലനടത്തിയ പ്രതികൾക്ക് വഴിത്തർക്കം നിലനിന്നിരുന്നു. ശനിയാഴ്ച്ച രാത്രി ബൈക്കിലെത്തിയ സിബിച്ചനെ പ്രതികൾ ഓട്ടോറിക്ഷ ഉപയോഗിച്ച് വഴിയിൽ തടഞ്ഞു. ഇതോടെ വാക്കു തർക്കം തുടങ്ങുകയും സിബിച്ചന്‍റെ പിതാവ് തോമസും സഹോദരൻ ജിനുവും സ്ഥലത്തെത്തുകയും ചെയ്‌തു.
ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രതികൾ കൈവശം കരുതിയ കത്തിയെടുത്ത് ജിനുവിനെയും സിബിച്ചനെയും കുത്തുകയായിരുന്നു. ജിനു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം തിങ്കളാഴ്ച്ച പരിശോധനകൾക്കു ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വിട്ടു നൽകും. കൊലപാതകത്തിനു ശേഷം പ്രതികൾ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇവരെ പീരുമേട് പൊലീസിനു കൈമാറി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: