കൊല്ലം: കാമുകനൊപ്പം ജീവിക്കാൻ വീട്ടിൽ ജൻമം നൽകിയ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ തീരാതെ ദുരൂഹത. കേസിൽ കുട്ടിയുടെ മാതാവ് രേഷ്‌മ അറസ്റ്റിലാകുകയും രേഷ്‌മയുടെ ബന്ധുക്കളായ ആര്യ, ഗ്രീഷ്‌മ എന്നിവർ ജീവനൊടുക്കുകയും ചെയ്‌തിരുന്നു. രേഷ്‌മയുമായി അനന്തു എന്ന പേരിൽ ചാറ്റ് ചെയ്‌തിരുന്നത് ഗ്രീഷ്‌മയും ആര്യയും ചേർന്നാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ ഇതു കൂടാതെ മറ്റു പലരുമായും രേഷ്‌മയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നതിനുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ രേഷ്‌മയ്ക്ക് 14 വ്യാജ ഫെയ്‌സ് ബുക്ക് ഐഡി ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആര്യയും ഗ്രീഷ്‌മയും പറയുന്ന അനന്തുവിനോട് മാത്രമല്ലായിരുന്നു രേഷ്‌മയുടെ ചാറ്റ്.
വേറെയും പുരുഷ സുഹൃത്തുക്കളുമായി രേഷ്‌മ അടുപ്പം സ്ഥാപിച്ചിരുന്നു. ഇക്കാര്യങ്ങൾ ആര്യയ്ക്കും ഗ്രീഷ്‌മയ്ക്കും അറിവുള്ളതായിരുന്നുവെന്നാണ് കരുതുന്നത്. രേഷ്‌മയുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിന്‍റെ പാസ് വേഡ് പോലും ആര്യയ്ക്കും ഗ്രീഷ്‌മയ്ക്കും അറിയാമായിരുന്നു. ഭർത്താവ് വിഷ്‌ണു ഗൾഫിൽ പോയ ശേഷം ഒരു യുവാവുമായി രേഷ്‌മ ഫെയ്സ് ബുക്ക് സൗഹൃദത്തിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഇയാളിൽ നിന്നും മൊഴിയെടുത്തു.
ടിക് ടോക്കിനു സമാനമായ മോജോയിൽ ആര്യയും ഗ്രീഷ്‌മയും സജീവമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മേക്കപ്പ് ചെയ്‌താണ് ഇരുവരും മോജോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഗ്രീഷ്‌മയുടെ ആൺ സുഹൃത്തിനെ കുറിച്ചുള്ള വിവരം വീട്ടിൽ അറിയിച്ചത് രേഷ്‌മയാണെന്ന് കരുതിയിരുന്നതായും ഇക്കാര്യത്തിൽ ഗ്രീഷ്‌മയ്ക്ക് രേഷ്‌മയോട് പകയുണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം തന്നോട് ചാറ്റ് ചെയ്‌തത് ഗ്രീഷ്‌മയും ആര്യയുമാണെന്ന് പറഞ്ഞിട്ട് രേഷ്‌മ ഇക്കാര്യം വിശ്വസിച്ചിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: