ഇടുക്കി: രാഷ്ട്രീയ മുന്നണികൾ തമ്മിലുള്ള ചേരിപ്പോരിൽ ഹർത്താൽ പരമ്പരകൾക്കൊരുങ്ങി ഇടുക്കി. ബഫർ സോൺ വിഷയത്തിലാണ് ജൂൺ 10, 16 തിയതികളിൽ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 10ന് എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ അതേ വിഷയത്തിൽ യുഡിഎഫാണ് 16ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
അടുപ്പിച്ചുള്ള ദിവസങ്ങളിൽ ഹർത്താൽ നടക്കുന്നത് ജില്ലയിലെ ജനജീവിതം ദുസഹമാക്കുമെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ ഹർത്താൽ നടത്താൻ യുഡിഎഫാണ് ആദ്യം ആലോചിച്ചത്. ഹർത്താൽ തിയതിയെകുറിച്ചുള്ള ആശയക്കുഴപ്പത്തിലായിരുന്നു യുഡിഎഫ്. നോട്ടീസ് നൽകി 16ന് ഹർത്താൽ നടത്താമെന്ന ധാരണയിലെത്തിയതും വിവരം എൽഡിഎഫ് ക്യാമ്പിൽ ചോർന്നെത്തി.
ഇതോടെ യുഡിഎഫിനു മുമ്പേ ഹർത്താൽ നടത്തി ജനശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തിലായി എൽ.ഡി.എഫ്. ഇതോടെ അടിയന്തിരമായി കട്ടപ്പനയിൽ എൽ.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനം വിളിച്ച് 10ന് ഹർത്താൽ നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
സ്വന്തം ഹർത്താൽ എൽഡിഎഫ് ഹൈജാക്ക് ചെയ്‌തതോടെ യുഡിഎഫ് ക്യാമ്പിലും ആശങ്കയായി. എൽഡിഎഫ് പ്രസ്‌മീറ്റ് കഴിഞ്ഞയുടൻ തന്നെ യുഡിഎഫ് ജില്ലാ ഭാരവാഹികൾ ഹർത്താൽ പ്രഖ്യാപനവുമായി രംഗത്തെത്തി. നോട്ടീസ് നൽകാതെ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചതിനെതിരെ രൂക്ഷ വിമർശനവും നേതാക്കൾ ഉന്നയിച്ചു. രണ്ട് ഹർത്താലുകളും ഇരുമുന്നണികളുടെയും കരുത്തറിയിക്കലായി മാറുമെന്ന് ഇതോടെ ഉറപ്പായി.
അതേസമയം തുടർച്ചയായ ദിവസങ്ങളിൽ ജനജീവിതം സ്തംഭിക്കുമെന്ന ഭീതിയിലാണ് ജില്ലയിലെ സാധാരണക്കാർ. ഇന്ധന വില വർധനവിനെ തുടർന്നുണ്ടായ രൂക്ഷമായ വിലക്കയറ്റവും, കോവിഡിനു പിന്നാലെയുള്ള രൂക്ഷമായ കടക്കെണിയും കൃഷി വിളകളുടെ വിലയിടിവും നട്ടം തിരിക്കുന്നതിനിടെയാണ് ഹർത്താലും ജനങ്ങൾക്ക് തിരിച്ചടിയാകുന്നത്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
ഇടുക്കിയിൽ വെള്ളിയാഴ്ച്ച എൽ.ഡി.എഫ് ഹർത്താൽ
ഇടുക്കി: സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേയും ഇക്കാര്യത്തിൽ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും വെള്ളിയാഴ്‌ച (ജൂൺ 10) ജില്ലാ ഹർത്താൽ നടത്തുമെന്ന് എൽഡിഎഫ് ജില്ലാ നേതാക്കൾ പറഞ്ഞു. വ്യാഴം വൈകിട്ട് ജില്ലയിലെ നൂറ്‌കണക്കിന് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും.
കോടതിവിധി ഇടുക്കി ജില്ലയിലെ തീവ്ര ജനവാസ മേഖലകളെ ഗുരുതരമായി ബാധിക്കും. കേരളത്തിലെ അഞ്ച് ദേശീയോദ്യാനങ്ങളുടേയും 17 വന്യജീവി സങ്കേതങ്ങളുടേയും 3213 ചതുരശ്ര. കി. മീറ്റർ ഭൂപ്രദേശത്തിന് ചുറ്റുമാണ് ബഫർസോൺ ബാധകമായിട്ടുള്ളത്. ഇതിൽ ഏററവും കൂടുതൽ ബാധിക്കുന്നത് ഇടുക്കി ജില്ലയെയാണ്.
നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്. മാത്രമല്ല ഭൂ വിസ്‌തൃതിയുടെ കൂടുതൽ ഭാഗവും ഇവിടെ വനമായുണ്ട്. ആനമുടിച്ചോല, പാമ്പാടുംചോല, ഇരവികുളം, കുറിഞ്ഞിമല, മതികെട്ടാൻ, പെരിയാർ തുടങ്ങിയ വനപ്രദേശം ചേർന്നുകിടക്കുന്നതിനാൽ ബഫർസോൺ ഒന്നായി മാറുകയും ജനജീവിതം അസാധ്യമാവുകയും ചെയ്യും. ഈ പ്രദേശത്ത് ജീവിക്കണമെങ്കിൽ പ്രത്യേക മാസ്‌റ്റർപ്ലാൻ തയാറാക്കി 26 ഇന മാർഗ നിർദേശങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നടത്തിയ നീക്കങ്ങളിലൂടെയാണ് ബഫർസോൺ ഒരു കി. മീറ്ററായി ചുരുക്കിയത്. യുഡിഎഫ് ഭരണകാലത്ത് വി.ഡി സതീശനും ഹരിത എംഎൽഎമാരും ജില്ലകളിൽ നടത്തിയ സിറ്റിങ്ങുകൾക്കുശേഷം ബഫർസോൺ വർധിപ്പിക്കണമെന്ന ശുപാർശയാണ് നൽകിയത്.
അത്യന്തം ഗൗരവതരമായ ബഫർസോൺ പ്രശ്‌നത്തിലെങ്കിലും സംസ്ഥാനത്തെ പാർലമെന്‍റ് അംഗങ്ങൾ ഒരുമിച്ച് നിൽക്കുകയും സംസ്ഥാന സർക്കാരിനൊപ്പം നിന്ന് പോരാടുകയും വേണം. ഇക്കാര്യത്തിൽ അതിസൂക്ഷ്‌മതയോടെയും ജാഗ്രതയോടെയുമുള്ള ഇടപെടൽ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ, നേതാക്കളായ സി.വി വർഗീസ്, ഷാജി കാഞ്ഞമല, ജോണി ചെരിവുപറമ്പിൽ, സിബി മൂലേ പറമ്പിൽ, വി.ആർ. സജി, വി.എസ് അഭിലാഷ് തുടങ്ങിയവർ പറഞ്ഞു.
Post A Comment: