കോവിഡ് രോഗികളിൽ ഹൃദയാഘാതത്തെ തുടർന്നുള്ള മരണ സാധ്യത കൂടുതലാണെന്ന് പഠനം. ഇതില്‍തന്നെ സ്ത്രീകള്‍ മരണപ്പെടാനുള്ള സാധ്യത പുരുഷന്മാരെക്കാൾ ഒൻപത് മടങ്ങാണെന്നും സ്വീഡനില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നു. സ്വീഡനിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗോതന്‍ബര്‍ഗിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.
കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനും ജൂലൈ 20 നും ഇടയില്‍ ആശുപത്രിക്കു പുറത്തുവച്ച് ഹൃദയാഘാതം വന്ന 1946 പേരെയും ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം വന്ന 1080 പേരെയുമാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഹാമാരി കൊടുമ്പിരികൊണ്ട കാലഘട്ടത്തില്‍ ഇവരില്‍ യഥാക്രമം 10 ഉം 16 ഉം ശതമാനം പേര്‍ കോവിഡ് ബാധിച്ചവരായിരുന്നു.
ആശുപത്രിക്കു പുറത്തുവച്ച് ഹൃദയാഘാതം വന്ന കോവിഡ്–19 രോഗികള്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത കോവിഡ് ഇല്ലാത്തവരെ അപേക്ഷിച്ച് 3.4 മടങ്ങ് അധികമാണെന്ന് പഠനത്തില്‍ കണ്ടെത്തി. അതേ സമയം ആശുപത്രി വാസത്തിനിടെ ഹൃദയാഘാതം വന്ന കോവിഡ് രോഗികള്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത 2.3 മടങ്ങ് അധികമാണ്. ഹൃദയാഘാതവും കോവിഡ് രോഗബാധയും അപകടകരമായ ഒരു കൂട്ടുകെട്ടാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പെഡ്രം സുല്‍ത്താനിയന്‍ പറയുന്നു.
കോവിഡ് രോഗികളെ തുടര്‍ച്ചയായി നിരീക്ഷിക്കേണ്ടതിന്‍റെയും ഹൃദയാഘാതം വരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ എടുക്കേണ്ടതിന്‍റെയും പ്രാധാന്യം പഠനം ചൂണ്ടിക്കാട്ടുന്നു. കോവിഡിനു മുന്‍പും പിന്‍പും ഉളള കാലഘട്ടങ്ങള്‍ താരതമ്യം ചെയ്‌തപ്പോൾ ആശുപത്രിക്കു പുറത്തുവച്ച് ഹൃദയാഘാതം ഉണ്ടായാല്‍ മരിക്കാനുള്ള സാധ്യത മൂന്നു മടങ്ങ് അധികമായെന്നും ആശുപത്രിക്കുള്ളില്‍ വച്ച്ഹൃദയാഘാതമുണ്ടായാൽ മരിക്കാനുള്ള സാധ്യത ഇരട്ടിയായെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.
പുരുഷന്മാര്‍ക്ക് ഇത് 4.5 മടങ്ങും സ്ത്രീകള്‍ക്ക് മൂന്ന് മടങ്ങും അധികമാണ്. ഹൃദയാഘാതമുണ്ടായാല്‍ നെഞ്ചില്‍ അമര്‍ത്തിയും വായ കൊണ്ട് കൃത്രിമ ശ്വാസോച്ഛാസം നല്‍കിയും ചികിത്സിക്കപ്പെടുന്ന രോഗികളുടെ ശതമാനം കോവിഡിന് മുന്‍പ് 33 ശതമാനമായിരുന്നത് കോവിഡ് വന്ന ശേഷം 23 ശതമാനമായി കുറഞ്ഞെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ഹൃദയാഘാതമുണ്ടാകുന്ന പക്ഷം അരികില്‍ നില്‍ക്കുന്നവര്‍ വായ കൊണ്ടുള്ള കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നത് ഒഴിവാക്കണമെന്ന് യൂറോപ്യന്‍ റസസിറ്റേഷന്‍ കൗണ്‍സിലും സ്വീഡിഷ് റസസിറ്റേഷന്‍ കൗണ്‍സിലും മാര്‍ച്ചില്‍ ശുപാര്‍ശ ചെയ്‌തിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: