മലപ്പുറം: സോഷ്യൽ മീഡിയയിലെ ബന്ധം മുതലെടുത്ത് 14കാരിയെ ഏഴ് പേർ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്ക് പരസ്‌പരം പരിചയമില്ലായിരുന്നുവെന്ന് പൊലീസ്. കേസിൽ രണ്ട് പേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. പ്രതികൾ സുഹൃത്തുക്കളായിരുന്നുവെന്നാണ് ആദ്യം പുറത്തു വന്ന വിവരം.
എന്നാൽ പ്രതികൾ തമ്മിൽ പരസ്‌പരം ബന്ധമില്ലായിരുന്നുവെന്നും സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പെൺകുട്ടിയുമായി ബന്ധപ്പെട്ട പ്രതികൾ വീട്ടിലെത്തി പീഡനം നടത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. ഓൺലൈൻ പഠനത്തിനായിട്ടാണ് സ്മാർട്ട് ഫോൺ കുട്ടിക്ക് വാങ്ങി നൽകിയത്.
കുട്ടിയുടെ പിതാവ് ഗൾഫിലായതിനാൽ മാതാവും സഹോദരനും മുത്തഛനും മുത്തശിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച യുവാക്കൾ മയക്കുമരുന്ന് നൽകി യുവതിയെ വലയിലാക്കി. പിന്നീട് മയക്കുമരുന്നിനായി പെൺകുട്ടി കൂടുതൽ പേരുമായി ബന്ധം സ്ഥാപിച്ചതായും ഇവർ രാത്രിയിൽ മയക്കു മരുന്നു നൽകാനായി വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ ലൈംഗികമായും ചൂഷണം ചെയ്യുകയായിരുന്നുവെന്നുമാണ് കേസ്.
പീഡന വിവരം ബന്ധുവായ ഒരു പെൺകുട്ടിയോടു തുറന്നു പറഞ്ഞതോടെയാണ് വിവരം പുറംലോകമറിയുന്നത്. മകൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നത് അറിഞ്ഞ മാതാവ് വിശദവിവരങ്ങൾ മകളിൽ നിന്നുതന്നെ ചോദിച്ചറിഞ്ഞു. ഇതിനിടെ വിവരം അറിഞ്ഞ സഹോദരൻ മറ്റു ബന്ധുക്കൾക്കൊപ്പം യുവാക്കളെ അവരുടെ വീട്ടിലെത്തി മർദിച്ചു. കാര്യമറിയാതെ യുവാക്കളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് പൊലീസ് പീഡനവിവരം അറിയുന്നത്.
പെൺകുട്ടിയുടെ ബന്ധുക്കൾ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പരാതി നൽകുകയും ചെയ്തു. ബംഗളൂരുവിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്തിരുന്നവരാണ് പ്രതികളിൽ പലരും. സംഭവം കേസായതോടെ എല്ലാവരും ഒളിവില്‍ പോയെങ്കിലും രണ്ടു പേരെ എറണാകുളത്തെത്തി കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി. അഞ്ചു പേരെ കൂടി കണ്ടെത്താനുണ്ട് എന്നാണ് അറിയുന്നത്. ഇവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: