റാഞ്ചി: വിവാഹേതര വാർത്തകളൊന്നും ഇന്ന് പുതുമയല്ല. എന്നാൽ ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിന് പൊലീസ് നൽകിയത് എട്ടിന്‍റെ പണിയാണ്. ആഴ്ച്ചയിൽ മൂന്നു ദിവസം ഭാര്യക്കൊപ്പവും മൂന്നു ദിവസം കാമുകിക്കൊപ്പവും കഴിയണമെന്നാണ് യുവാവിനോട് പൊലീസ് നിർദേശിച്ചിരിക്കുന്നത്.
ഒരു ദിവസം ഒഴിവും കൊടുത്തിട്ടുണ്ട്. റാഞ്ചിയിലെ കോക്കർ തിറിൽ റോഡിൽ താമസക്കാരനായ രാജേഷ് മഹാട്ടോ എന്ന് പേരുള്ള യുവാവിനാണ് പൊലീസ് വിചിത്ര ശിക്ഷ നൽകിയത്.
വിവാഹിതനായ രാജേഷ് ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ഭാര്യ പരാതി നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ വിഷയം സർദാർ പോലീസ് സ്റ്റേഷനിൽ എത്തി. ഭാര്യയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് രാജേഷിനെയും കാമുകിയെയും പൊക്കി. എന്നാൽ രാജേഷ് തന്നെ വിവാഹം ചെയ്‌തതായി കാമുകിയും അറിയിച്ചതോടെ പൊലീസ് കുഴപ്പത്തിലായി.
ഇതോടെയാണ് മൂന്നു ദിവസം ഭാര്യക്കും മൂന്നു ദിവസം കാമുകിക്കുമായി വീതിച്ചു നൽകിയ പൊലീസിന്‍റെ ഒത്തു തീർപ്പ് ഫോർമുല വന്നത്. പൊലീസ് സ്റ്റേഷനിൽ വച്ച് കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കുകയും രണ്ട് കക്ഷികളും പകർപ്പ് ഏറ്റുവാങ്ങുകയും ചെയ്തു.
എന്നാൽ ഇവിടം കൊണ്ടും പ്രശ്നം തീർന്നില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ കാമുകി രാജേഷ് വിവാഹിതനായ കാര്യം മറച്ചുവച്ച് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന് ആരോപിക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് രാജേഷിനെതിരെ കോടതി അറസ്റ്റ് വാറന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് രാജേഷിനെ പിടികൂടാൻ പൊലീസ് വീട്ടിലെത്തിയപ്പോൾ ഭാര്യയാണ് ഭർത്താവിനെ രക്ഷപ്പെടാൻ സഹായിച്ചതത്രേ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
Post A Comment: