ബറേലി: മനുഷ്യത്വ രഹിതമായ വാർത്തയാണ് യുപിയിൽ നിന്നും പുറത്തു വരുന്നത്. ഇതര സംസ്ഥാനത്തു നിന്നും സ്വന്തം നാട്ടിൽ മടങ്ങിയെത്തിയ തൊഴിലാളികളെ റോഡിൽ നിരത്തിയിരുത്തി അണുനാശിനി തളിച്ച വാർത്തയാണ് യുപിയിൽ നിന്നും വരുന്നത്.
ലഖ്‌നൗവിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള ബറേലിയിലാണ് സംഭവം. ഇവിടെ സർക്കാർ ഏർപ്പെടുത്തിയ ബസിൽ വന്നിറങ്ങിയ സ്ത്രീകളും കുട്ടികൾ അടങ്ങുന്ന സംഘത്തെ റോഡിൽ കൂട്ടമായിരുത്തിയാണ് ദേഹം മുഴുവൻ മൂടുന്ന ആവരണം ധരിച്ച മൂന്നു പേർ അണുനാശിനി തളിക്കുന്നത്. പൊലീസുകാർ കാഴ്ച്ചക്കാരായി നിൽക്കുന്നതും വിഡിയോയിൽ കാണാം. "എല്ലാവരും കണ്ണുകൾ അടച്ചു പിടിക്കൂ, കുട്ടികളുടെ കണ്ണുകളും പൊത്തിപ്പിടിക്കൂ" എന്ന് ഒരാൾ വിളിച്ചു പറയുന്നതും കേൾക്കാം.
ഞെട്ടിക്കുന്ന നടപടിയാണെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചു. "യു.പി സർക്കാറിനോട് ഒരു അഭ്യർഥനയുണ്ട്. നമ്മൾ ഒറ്റക്കെട്ടായി കൊറോണയെന്ന ഈ പ്രതിസന്ധിയെ നേരിടുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരം മനുഷ്യത്വരഹിത നടപടികൾ ഒഴിവാക്കണം. ഈ തൊഴിലാളികൾ ഒരുപാട് സഹിച്ചവരാണ്. അവരുടെ മേൽ രാസവസ്‌തുക്കൾ തളിക്കരുത്. അതവരെ സുരക്ഷിതരാക്കില്ല. അവരുടെ ആരോഗ്യത്തെ നശിപ്പിക്കുകയേ ഉള്ളൂ"- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
അതേ സമയം, രാസവസ്തുവല്ല ക്ലോറിൻ കലക്കിയ വെള്ളമാണ് തളിക്കന്നതെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. "ഇത് മനുഷ്യത്വരഹിത നടപടി അല്ല. ഒരു പാട് തിരക്കിൽപ്പെട്ട് വന്നവരായത് കൊണ്ട് തൊഴിലാളികളെ അണുവിമുക്തരാക്കേണ്ടത് അനിവാര്യമാണ്. അതിന് ശരിയെന്ന് തോന്നിയത് ഞങ്ങൾ ചെയ്തെന്നേയുള്ളു" - ഒരു ഉദ്യോസ്ഥൻ പ്രതികരിച്ചു. സംഭവം സംബന്ധിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: