അഹമ്മദാബാദ്: സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയ്ക്കെതിരെ അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ പോക്സോ കേസ്. ആശ്രമത്തിലെ പ്രായപൂർത്തിയാകാത്ത അന്തേവാസികളെ അശ്ലീല വീഡിയോ കാണിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനാണ് 14 ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്. ഗുജറാത്തിലെ അഹമ്മദാബാദ് കോടതിയുടേതാണ് നടപടി. നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസികൾ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിരുന്നു. വിവേകാന്ദനഗര്‍ പൊലീസാണ് ശിശുക്ഷേമ സമിതി അംഗങ്ങള്‍ക്കും ആശ്രമത്തിൽ അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഇടയില്‍ ആശ്രമത്തിലെ അന്തേവാസികളായ കുട്ടികളോട് മോശമായ രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിച്ചെന്നും കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ റാണാ, ഡെപ്യൂട്ടി എസ്പി കെ.ടി കമരിയ, റിയാസ് സര്‍വ്വയ്യ, എസ് എച്ച് ശര്‍ദ്ദ, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ദിലീപ് നര്‍, ചെയര്‍മാന്‍ ഭവേഷ് പട്ടേല്‍ തുടങ്ങിയവര്‍ക്കെതിരെയും പരാതിയുണ്ട്.
ആശ്രമത്തിലെ അന്തേവാസിയായ ഗിരീഷ് ത്രിപാഠിയുടേതാണ് പരാതി. ആശ്രമത്തിലുള്ള മക്കളെ അനധികൃതമായി തടഞ്ഞ് വച്ചിരിക്കുകയാണ് എന്ന ജനാര്‍ദ്ദന ശര്‍മ്മയുടേയും ഭാര്യയുടേയും ഹേബിയസ് കോര്‍പസ് പരാതിയിൽ അന്വേഷണം നടത്താനാണ് ഉദ്യോഗസ്ഥർ ആശ്രമത്തിലെത്തിയത്. ബലാത്സംഗം, വഞ്ചന, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, തെളിവ് നശിപ്പിക്കല്‍, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ക്രിമിനല്‍ ഗൂഢാലോചന ഇങ്ങനെ വിവിധ കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് നിത്യാനന്ദ. എന്നാല്‍ 2018 മുതല്‍ ഇയാള്‍ ഒരു കോടതിക്ക് മുന്നിലും ഹാജരായിട്ടില്ല. ഗുജറാത്തിലെ ഒരു കോടതി ഇയാള്‍ക്കെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: