ന്യൂഡെൽഹി: നിസാമുദീനിൽ 200 ഓളം പേർക്ക് കോവിഡ് ലക്ഷണം സ്ഥിരീകരിച്ച പ്രാർഥനാ യോഗത്തിൽ 20 ഓളം മലയാളികളും പങ്കെടുത്തതായി സൂചന. നിസാമുദ്ദീൻ ദർഗ്ഗയ്ക്ക് സമീപത്തുള്ള മർക്കസിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുന്നൂറോളം പേരാണ് നിരീക്ഷണത്തിലുള്ളത്. മർക്കസിൽ നടന്ന ഒരു മതപരമായ പ്രാർഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് മടങ്ങിയ ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ചില മലയാളികളും ചടങ്ങിൽ പങ്കെടുത്തിരുന്നതായി സൂചനയുണ്ട്.
പരിപാടിയിൽ പങ്കെടുത്ത ചില തമിഴ്നാട്, തെലങ്കാന സ്വദേശികൾ രോഗം ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഇതു സമൂഹവ്യാപനത്തിലേക്ക് വഴി വയ്ക്കുമോ എന്ന ആശങ്ക ശക്തമാണ്. നിസാമുദ്ദീൻ ആസ്ഥാനമായ തബ്ലീഗ് ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച ആഗോള പ്രാർഥനാ യോഗമാണ് കൊവിഡ് വൈറസിന്‍റെ ദേശീയതലത്തിലുള്ള വ്യാപനത്തിന് കളമൊരുക്കിയിരിക്കുന്നത്. ജമ്മുകശ്മീർ, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം യോഗത്തിനെത്തിയവർ വഴി വൈറസ് പടർന്നതായാണ് സംശയിക്കുന്നത്.
മാർച്ച് മാസത്തിൽ പലദിവസങ്ങളിലായി നടന്ന ആഗോള പ്രാർഥന സംഗമത്തിന് തായ്ലൻഡ്, ഇന്തോനേഷ്യ,മലേഷ്യ, സൗദി അറേബ്യ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആളുകളെത്തിയിരുന്നു. മാർച്ച് 24-ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷവും പരിപാടിക്കെത്തിയ 1300-ഓളം പേർ മേഖലയിൽ തന്നെ ഡോർമിറ്ററികളിലും മറ്റുമായി തങ്ങുകയായിരുന്നു. രോഗലക്ഷണങ്ങൾ കാണിച്ച ചിലരെ പരിശോധനയ്ക്കും വിധേയമാക്കി. സ്ഥലത്ത് മെഡിക്കൽ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. തെർമൽ സ്ക്രീനിങ്ങ് നടത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
പരിപാടിക്കെത്തിയെ പത്തംഗ ഫിലീപ്പിൻസ് പൌരൻമാരുടെ സംഘത്തിൽപ്പെട്ട ഒരാൾ മുംബൈയിൽ വച്ചു മരണപ്പെട്ടിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് പോയ രണ്ട് തായ്ലാൻഡ് പൗരൻമാരിൽ നിന്നും നേരിട്ടും പരോക്ഷമായും പതിനാല് പേരിലേക്കാണ് രോഗം പകർന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: