അസുൻസിയോൻ: ബ്രസീൽ സൂപ്പർ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ പാരഗ്വായിൽ അറസ്റ്റിലായ വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വ്യാജ പാസ് പോർട്ട് കൈവശം വച്ചതിനായിരുന്നു അറസ്റ്റ്. ലോകമെമ്പാടുമുള്ള റൊണാൽഡീഞ്ഞോ ആരാധകരെ നിരാശയിലാഴ്ത്തുന്നതായിരുന്നു സംഭവം. എന്നാൽ ജയിലിൽ നിന്നും റൊണാൽഡീഞ്ഞോയുടെ ചിത്രം ഇപ്പോൾ പുറത്തു വന്നരിക്കുകയാണ്. പാരഗ്വായിലെ ദൃശ്യ മാധ്യമപ്രവർത്തകനായ ഹെർമൻ റോഡ്രിഗസാണ് ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്.
അറസ്റ്റു ചെയ്ത പൊലീസുകാരും അറ്റോർണി ജനറലിന്‍റെ ഓഫിസിലെ ജീവനക്കാരും റൊണാൾഡീഞ്ഞോയ്ക്കൊപ്പമെടുത്ത ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഫോട്ടോയിൽ ഏറെ സന്തോഷവാനായിട്ടാണ് റൊണാൽഡീഞ്ഞോയെ കാണുന്നത്. ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരായ റൊണാൾഡീഞ്ഞോയ്ക്കും സഹോദരനും ജാമ്യം നിഷേധിച്ചിരുന്നു. അതേസമയം, വ്യാജ പാസ്പോർട്ടായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നുവെന്നും ചതിക്കപ്പെട്ടതാണെന്നുമാണ് റൊണാൾഡീഞ്ഞോയുടെയും സഹോദരന്‍റെയും വാദം. സന്ദർശകരിലൊരാളാണ് താരത്തിന് ബെഡും പുതപ്പും നൽകിയത്. ജയിൽ അധികൃതർ സോപ്പും തലയിണയും കൊതുകുവലയും നൽകി. രാത്രി വൈകി ഒരു ഫാസ്റ്റ് ഫുഡ് റസ്റ്ററന്‍റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുകയും ചെയ്തു.
ഇരുവർക്കും ജയിലിൽ സമ്പൂർണ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച കൈവിലങ്ങുവച്ചാണ് റൊണാൾഡീഞ്ഞോയെയും സഹോദരനെയും കോടതിയിൽ ഹാജരാക്കിയത്. വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ പ്രവേശിച്ചതിനാണ് വ്യാഴാഴ്ച റൊണാൾഡീഞ്ഞോ അറസ്റ്റിലായത്. താരത്തിനൊപ്പം ബിസിനസ് മാനേജർ കൂടിയായ സഹോദരൻ റോബർട്ടോ, ബ്രസീലില്‍നിന്നുള്ള വ്യവസായി എന്നിവരും അറസ്റ്റിലായിരുന്നു. ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് റൊണാൾഡീഞ്ഞോ പാരഗ്വായിലെത്തിയത്. 2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു മുപ്പത്തൊൻപതുകാരനായ റൊണാൾഡീഞ്ഞോ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: