വ്യാജ പാസ്പോർട്ട് കൈവശം വച്ചിരുന്നതിന് അറസ്റ്റിലായ ബ്രസീൽ സൂപ്പർ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോയുടെ പുതിയ വിശേഷങ്ങളാണ് ലാറ്റിനമേരിക്കൻമാധ്യമങ്ങളിലെ പ്രധാന വാർത്ത. പാരഗ്വായ് ജയിലിൽ കഴിയുന്ന താരം ഇപ്പോൾ ജയിലിൽ ആശാരിപ്പണി പഠിക്കുകയാണെന്നാണ് റിപ്പോർട്ട്. ഒഴിവു സമയത്ത് സഹതടവുകാർക്ക് ഫുട്ബോൾ പാഠങ്ങൾ പറഞ്ഞു കൊടുക്കാനും സൂപ്പർ താരം സമയം കണ്ടെത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നിത്യ ജീവിതത്തിന്‍റെ ഭാഗമായിരുന്ന ഒരേയൊരു കാര്യം മാത്രം ജയിലിൽ താരത്തിന് അന്യമാണ്; സംഗീതം. സംഗീത ഉപകരണങ്ങൾ ഒന്നും ജയിലിൽ അനുവദിക്കാത്തതിനാൽ പാട്ടും കച്ചേരിയുമൊന്നും നടക്കുന്നില്ലെന്നു ചുരുക്കം.
ഈ മാസം നാലിനാണ് പാരഗ്വായ് തലസ്ഥാനമായ അസുൻസ്യോനിലെ ആഡംബര ഹോട്ടലിൽ നിന്ന് റൊണാൾഡീഞ്ഞോയെയും സഹോദരനും താരത്തിന്‍റെ ബിസിനസ് മാനേജരുമായ റോബർട്ടോ ഡി അസീസിനെയും വ്യാജ പാസ്പോർട്ടുമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസത്തിനു ശേഷം ജയിലിലടച്ച ഇരുവർക്കും അതിനു ശേഷം പുറത്തിറങ്ങാനായിട്ടില്ല. പല തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടു തടങ്കലിലേക്കു മാറാനും ശ്രമം നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല. ജയിൽ വാസം മൂന്നാഴ്ച പൂർത്തിയാകാനിരിക്കെയാണ് ജയിൽ ചട്ടമനുസരിച്ച് താരം ആശാരിപ്പണി പഠിക്കുന്ന കാര്യം പുറത്തുവന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ 40–ാം ജന്മദിനവും ജയിലിലാണ് ആഘോഷിച്ചത്.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെടുന്ന താരത്തെ സഹതടവുകാർക്കും പ്രിയമാണെന്നാണ് റിപ്പോർട്ടുകൾ. ഇടയ്ക്ക് സഹതടവുകാർക്കൊപ്പം ജയിലിൽ ഫുട്സാൽ മത്സരം കളിക്കാനും താരം സന്നദ്ധനായി. ഇപ്പോഴും ദിവസേന ഫുട്ബോൾ കളിക്കാനും താൽപര്യമുള്ള സഹതടവുകാർക്ക് ഫുട്ബോള്‍ പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ താരം സമയം കണ്ടെത്തുന്നുണ്ട്. ഇവരിൽ ചില കടുത്ത ആരാധകർ വസ്ത്രത്തിലും തൊപ്പിയിലുമെല്ലാം സൂപ്പർതാരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങുന്നതും പതിവു കാഴ്ച്ചയാണത്രെ.
ജയിലിൽ റൊണാൾഡീഞ്ഞോയ്ക്കായി പ്രത്യേകം സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ടിവിയും ശീതീകരണ സംവിധാനവുമുള്ള സെല്ലിനുള്ളിൽ ഒറ്റയ്ക്കാണ് താരം താമസം. സഹോദരനും ഇതേ സംവിധാനങ്ങളോടെ തൊട്ടടുത്ത സെല്ലിലുണ്ട്. ബാത് റൂം സൗകര്യം മറ്റു ചില തടവുകാരുമായി പങ്കിടണം. സെല്ലിനുള്ളിൽത്തന്നെയാണ് താരം കൂടുതൽ സമയവും ചെലവഴിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: