ഇടുക്കി: മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും സുരക്ഷ ഉറപ്പാക്കാൻ നിർദേശിച്ചിട്ടും കട്ടപ്പനയിൽ മാധ്യമ പ്രവർത്തകനു നേരെ പൊലീസ് അതിക്രമം. ദീപിക സീനിയർ റിപ്പോർട്ടർ കെ.എസ് ഫ്രാൻസിസിനു നേരെയാണ് കട്ടപ്പന പോലീസ് തട്ടിക്കയറിയത്. പിഞ്ചുകുഞ്ഞടങ്ങിയ കുടുംബത്തെ സ്റ്റേഷനിൽ വിളിച്ചു കയറ്റി മർദിച്ച സംഭവത്തിൽ കട്ടപ്പന സി.ഐ സസ്പെഷൻഷനിലായത് അടുത്തിടെയാണ്. പൊതു സമൂഹത്തോട് കാടത്തം കാണിക്കുന്ന കട്ടപ്പന പൊലീസിന്‍റെ പതിവ് ശൈലിയായിരുന്നു ഇന്ന് കട്ടപ്പന ഇടശേരി ജംങ്ഷനിലും അരങ്ങേറിയത്.
ലോക് ഡൗൺ കാലയളവിൽ മാധ്യമ സ്വാതന്ത്രം ഉറപ്പാക്കണമെന്ന പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് കട്ടപ്പനയിൽ അതിക്രമം അരങ്ങേറിയത്. വീട്ടിൽ നിന്നും പതിവ് ജോലിക്കായി കട്ടപ്പനയിലെ ദീപിക ഓഫീസിലേക്ക് ഇറങ്ങിയ ഫ്രാൻസിസിനു നേരെ ഇടശേരി ജംങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് തട്ടിക്കയറുകയായിരുന്നു. താൻ മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. തിരിച്ചറിയൽ രേഖ കാണിച്ചിട്ടും ഇതും സ്വീകരിക്കാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ തട്ടിക്കയറിയത്.
കെ.എസ്. ഫ്രാൻസിസ് സഞ്ചരിച്ച വാഹനത്തിൽ പ്രസ് ബോർഡും ഉണ്ടായിരുന്നു. സംഭവത്തിൽ കട്ടപ്പനയിലെ മാധ്യമ കൂട്ടായ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രസ് ക്ലബ് കട്ടപ്പന ഡിവൈ.എസ്.പിക്ക്പരാതി നൽകി. തുടർന്ന് ചേർന്ന പ്രതിഷേധ യോഗത്തിൽ പ്രസിഡന്‍റ് തോമസ് ജോസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി വിന്‍സ് സജീവ്, ബെന്നി കളപ്പുരയ്ക്കല്‍ തുടങ്ങിയവർ പങ്കെടുത്തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: