വാഷിങ്ടൺ: ലോകമാകെ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിലേക്ക് ഒതുങ്ങിയ ആളുകൾ എന്തു ചെയ്യുകയാണെന്നതാണ് ആഗോള തലത്തിൽ ചർച്ചയാകുന്നത്. അതേസമയം കോവിഡ് വ്യാപനത്തിനു പിന്നാലെ ആളുകൾ സോഷ്യൽ മീഡിയയിലേക്ക് ചേക്കേറുകയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കൺസൾട്ടിങ് കമ്പനിയായ കന്‍റാർ പുറത്തു വിട്ട കണക്കകൾ പ്രകാരം ലോക് ഡൗൺ പ്രഖ്യാപനത്തിനു പിന്നാലെ വാട്സാപ്പ് ഉപയോഗം 40 ശതമാനം ഉയർന്നുവത്രേ.
കോവിഡ് ബാധയുടെ ആദ്യ നാളുകളിൽ 21 ശതമാനവും അതിനുശേഷം 41 ശതമാനവും ഏറ്റവും ഒടുവിലത്തെ ദിവസങ്ങളിൽ 51 ശതമാനവും ഉപയോഗം വർധിച്ചതായാണ് കണ്ടെത്തിയത്. കൊറോണ ഏറ്റവും നാശം വിതയ്ക്കുന്ന രാജ്യങ്ങളിലൊന്നായ സ്പെയിനിൽ ഇക്കാലയളവിൽ വാട്സാപ്പ് ഉപയോഗം കൂടിയത് 76 ശതമാനമാണ്. ഫേസ്ബുക്ക് ഉപയോഗം 37 ശതമാനം വർധിച്ചു. ചൈനയുടെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളായ വിചാറ്റും വെയ്ബോയും ഉപയോഗത്തിൽ 58 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ദേശീയ വാർത്താ ചാനലകളും വർത്തമാനപത്രങ്ങളുമാണ് ഏറ്റവും വിശ്വാസയോഗ്യമായ മാധ്യമങ്ങളായി ജനങ്ങൾ തെരഞ്ഞെടുത്തത്. 52 ശതമാനം ജനങ്ങളും വാർത്തകൾക്കായി ചാനലുകളെയും പത്രങ്ങളെയും ആശ്രയിച്ചതായും പഠനത്തിൽ കണ്ടെത്തി. സർക്കാർ ഏജൻസികളുടെ വെബ്സൈറ്റുകൾ 48 ശതമാനം പേരാണ് വിശ്വാസ യോഗ്യമായി കാണുന്നത്. സോഷ്യൽ മീഡിയയെ വിശ്വാസ യോഗ്യമായ മാധ്യമമായി 11 ശതമാനംപേര്‍മാത്രമേ കാണുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. വെബ് ബ്രൗസിങ് 70 ശതമാനം വർധിച്ചു. ടിവി കാണുന്നവരിൽ 63 ശതമാനം വർധനയുണ്ടായി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: