ന്യൂഡെൽഹി: ഇഷ്‌ട വിഭവങ്ങൾ ചേർത്ത് തയാറാക്കിയ അവസാന ആഹാരവും കഴിക്കാതെയാണ് നിർഭയ കേസിലെ നാല് പ്രതികളും തൂക്കു മരത്തിൽ തൂങ്ങിയാടിയത്. രാജ്യത്തെ തന്നെ നടുക്കിയ കേസിൽ വധശിക്ഷ ഒഴിവാക്കാൻ ഇന്നലെ രാത്രി വൈകിയും നടന്ന ശ്രമങ്ങളെ എല്ലാം തള്ളിക്കൊണ്ടാണ് നാല് പേരെയും ഇന്നു പുലർച്ചെ വധ ശിക്ഷയ്ക്ക് വിധേയരാക്കിയത്. തങ്ങളെ തൂക്കു കയറിൽ നിന്നും രക്ഷിക്കാൻ അഭിഭാഷകന് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതികൾ. രാത്രി വൈകിയും കോടതിയിൽ നാടകീയ രംഗങ്ങൾ നടക്കുമ്പോൾ ജയിലിൽ ഉറങ്ങാതെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു നാലു പേരും.
ദില്ലി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമായി അഭിഭാഷകര്‍ നടത്തിയ നാടകീയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ തിഹാര്‍ ജയിലിൽ പ്രതികളെ വധശിക്ഷക്ക് വിധേയരാക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഇക്കാര്യം അറിഞ്ഞതോടെ പ്രതികൾ അസ്വസ്ഥരായി തുടങ്ങി. അർധ രാത്രയിൽ തന്നെ ആരാച്ചാരെത്തി വധിശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയാക്കി. അവസാന വാദവും പൂര്‍ത്തിയായി സുപ്രീംകോടതി ഹര്‍ജി തള്ളി രണ്ട് മണിക്കൂറിനകം തന്നെ തിഹാര്‍ ജയിലിൽ വധശിക്ഷ പൂര്‍ത്തിയാക്കി. അക്ഷയ് ഠാക്കൂര്‍, പവൻ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍രുടെ അടുത്തേക്ക് കൃത്യം നാല് മണിക്ക് തന്നെ ജയിൽ ഉദ്യോഗസ്ഥര്‍ എത്തി.
പ്രതികളോട് കുളിക്കാൻ ആവശ്യപ്പെട്ടു. മതഗ്രന്ധം വായിക്കാനോ ഇഷ്ടഭക്ഷണം അടങ്ങിയ പ്രാതൽ കഴിക്കാനോ ആവശ്യപ്പെട്ടെങ്കിലും ഇതിനൊന്നും പ്രതികൾ കൂട്ടാക്കിയില്ല. നാലരയോടെ വൈദ്യപരിശോധന നടപടികൾ പൂര്‍ത്തിയാക്കി. കറുത്ത പരുത്തി തുണികൊണ്ട് മുഖം മറച്ച് കൈകൾ പുറകിൽ കെട്ടിയാണ് പ്രതികളെ എക്സിക്യൂഷൻ ചേംബറിലേക്ക് എത്തിച്ചത്. ശിക്ഷ നടപ്പാക്കി അരമണിക്കൂറോളം മൃതദേഹങ്ങൾ കഴുമരത്തിൽ തന്നെ വച്ചശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കുടുംബാംഗങ്ങളെ കാണണമെന്ന ആഗ്രഹം പ്രതികൾ പ്രകടിപ്പിച്ചിരുന്നു. ജയിലിന് പുറത്ത് അവര്‍ കാത്ത് നിന്നെങ്കിലും ചട്ടം അനുവദിക്കാത്തതിനാൽ അവസാന കൂചിക്കാഴ്ച നടന്നില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: