മേലുകാവ്: മൂന്നിലവിൽ മകനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ പിതാവിനെ കുടുക്കിയത് തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ. മൂന്നിലവ് കൊന്നക്കൽ ജോൺസൺ (35) ആണ് മരിച്ചത്. പ്രതി ജോൺസന്‍റെ പിതാവ് ചാക്കോയെ (പാപ്പൻ-68) പൊലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് കോണിപ്പാട് ഇരുമാപ്ര റോഡിൽ പള്ളിക്കു സമീപമുള്ള കൊക്കയിൽ 20 അടി താഴ്ച്ചയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിയുന്നത്. രണ്ടു ദിവസം പഴക്കമുണ്ടായിരുന്ന മൃതദേഹം ജോൺസന്‍റേതാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ലഹരിക്ക് അടിമയായിരുന്ന ജോൺസനെ ആരൊ കൊലപ്പെടുത്തി കൊക്കയിൽ ഉപേക്ഷിച്ചതാണെന്ന് അന്വേഷണ സംഘത്തിന് ആദ്യമേ തന്നെ സംശയം നിലനിന്നിരുന്നു. ചോദ്യം ചെയ്യലിനിടെ പിതാവ് ചാക്കോയുമായി ജോൺസൺ വഴക്കിട്ടതായി വിവരം ലഭിച്ചതോടെയാണ് അന്വേഷണം പ്രതിയിലേക്ക് നീങ്ങിയത്. ഈ മാസം ഒൻപതിനു ചാക്കോയുടെ വീട്ടിലെത്തിയ ജോൺസണും പിതാവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. 11നു രാത്രി ഒൻപതോടെ വീണ്ടും മൂന്നിലവിലെ വീട്ടിലെത്തിയ ജോൺസൺ വീട്ടുപകരണങ്ങൾ നശിപ്പിച്ചു. ഇതിനിടെ ജോൺസനെ ചാക്കോ ചുറ്റിക കൊണ്ട് അടിച്ചതായി പൊലീസ് പറഞ്ഞു. വഴക്കിനിടെ കൊലപാതകത്തിനു ദൃക്സാക്ഷിയായ, ചാക്കോയുടെ മാതാവ് മറിയാമ്മ (91) കുഴഞ്ഞുവീണു മരിച്ചു.
മാതാവിന്‍റെ മൃതദേഹം ബന്ധുവീട്ടിലെത്തിച്ച ശേഷം വീട്ടിലെത്തി മകന്‍റെ മൃതദേഹം കൊക്കയിൽ തള്ളിയെന്നു പൊലീസ് പറയുന്നു. മദ്യപനും ലഹരിക്ക് അടിമയുമായ ജോൺസൺ വെള്ളറയിലെ വീട്ടിലായിരുന്നു താമസം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാളുടെ മദ്യപാന ശല്യവും ഉപദ്രവവും കാരണം ഭാര്യ പിണങ്ങിപ്പോയി. ചാക്കോയും ഭാര്യയും ചാക്കോയുടെ മാതാവും മൂന്നിലവ് എട്ടൊന്നിൽ വാടകവീട്ടിലായിരുന്നു താമസം. ഇവിടെ വച്ചായിരുന്നു കൊല നടന്നത്.
വഴക്കിനിടെ കുഴഞ്ഞുവീണ മാതാവിനെ ചാക്കോയും ഭാര്യയും ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നു മൃതദേഹം അഞ്ചുകുടിയാറിലുള്ള ബന്ധുവീട്ടിൽ എത്തിച്ച ശേഷം ചാക്കോ തിരികെ വീട്ടിലെത്തി. പുലർച്ചെ മൂന്നോടെ ജോൺസന്‍റെ മൃതദേഹം പ്ലാസ്റ്റിക് കയർ കെട്ടി ജീപ്പിൽ കയറ്റി ഇരുമാപ്രയിലെ കൊക്കയിൽ തള്ളുകയായിരുന്നു. ഇതിനു ശേഷം മാതാവിന്‍റെ സംസ്കാരച്ചടങ്ങിൽ ചാക്കോ പങ്കെടുത്തെന്നും പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നു രക്തക്കറയും കെട്ടിവലിക്കാൻ ഉപയോഗിച്ച കയറിന്‍റെ ഭാഗങ്ങളും കണ്ടെടുത്തു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, മേലുകാവ് എസ്ഐ ലെബിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: