കീവ്: യുദ്ധത്തിനിടെ ചെചൻ സൈനികൻ തോക്കിൻ മുനയിൽ നിർത്തി തന്നെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി യുക്രൈൻ യുവതി. അന്താരാഷ്ട്ര മാധ്യമത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ പുറത്തു വന്നത്. റഷ്യൻ സൈന്യത്തോടൊപ്പം യുക്രൈനിൽ യുദ്ധം ചെയ്യാനെത്തിയ ചെചൻ സൈനികനാണ് ക്രൂരത കാട്ടിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കീവിന്‍റെ പടിഞ്ഞാറ് 70 കിലോമീറ്റർ അകലെ താമസിക്കുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തൽ നടത്തിയത്. മാർച്ച് ഏഴിനായിരുന്നു സംഭവമെന്നും തന്നെ പീഡിപ്പിക്കുന്നതിനായി ഭർത്താവിനെ സൈന്യം കൊലപ്പെടുത്തിയെന്നും ഇവരുടെ വെളിപ്പെടുത്തലുണ്ട്.
യുവതിയുടെ വാക്കുകൾ ഇങ്ങനെ
ഭർത്താവിനൊപ്പം വീട്ടിൽ കഴിയവെയാണ് ചെചൻ സൈനികൻ വീട്ടിലേക്ക് കടന്നു വന്നത്. തനിക്കു നേരെ തോക്ക് ചൂണ്ടിയ സൈനികൻ അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് പോകാൻ നിർദേശിച്ചു. അവിടെ എത്തിയതും തോക്കിൻ മുനയിൽ നിർത്തി വസ്ത്രങ്ങൾ അഴിക്കണമെന്നും അല്ലെങ്കിൽ വെടി ഉതിർക്കുമെന്നും പറഞ്ഞു.
ജീവഭയത്താൽ വസ്ത്രം അഴിച്ചു. ഇതോടെ അയാൾ തന്നെ ബലാത്സംഗം ചെയ്‌തു. മെലിഞ്ഞ ചെചെന്‍ പോരാളിയാണ് തന്‍റെ വീട്ടിലേക്കെത്തിയ സൈനികനെന്ന് യുവതി പറയുന്നു. അയാള്‍ എന്നെ ബലാത്സംഗം ചെയ്യുന്നതിനിടയില്‍, നാല് സൈനികര്‍ കൂടി കടന്നുവന്നു.
ഞാനോര്‍ത്തു ആ സൈനികരും എന്നെ ബലാത്സംഗം ചെയ്യുമെന്ന്. പക്ഷേ ആ സൈനികര്‍ എന്നെ നശിപ്പിച്ച സൈനികനെ കൂട്ടിക്കൊണ്ടുപോകുകയാണ് ചെയ്തത്. എന്നോട് ക്രൂരത കാട്ടിയ സൈനികനെ ഞാന്‍ പിന്നീട് കണ്ടിട്ടേയില്ല. റഷ്യന്‍ സൈനികരുടെ പ്രത്യേക യൂണിറ്റാണ് തന്നെ രക്ഷിച്ചതെന്ന് യുവതി വിശ്വസിക്കുന്നു.
സംഭവത്തിനു ശേഷം യുവതി വീട്ടില്‍ ഓടിയെത്തിയപ്പോള്‍ അടിവയറ്റില്‍ വെടിയേറ്റ നിലയിലായിരുന്നു ഭര്‍ത്താവ്. എന്നെ രക്ഷിക്കാന്‍ സൈനികനു പിന്നാലെ എന്‍റെ ഭര്‍ത്താവ് ഓടി വന്നപ്പോള്‍ അയാള്‍ ഭര്‍ത്താവിനെ വെടിവച്ചതാണ്. രണ്ട് ദിവസത്തിനു ശേഷം പരിക്കേറ്റ ഭര്‍ത്താവ് മരിച്ചു. ഞാന്‍ മാനസികമായി തകര്‍ന്നുപോയി.
സമീപത്തെ ആശുപത്രിയില്‍നിന്ന് മാനസികാരോഗ്യം വീണ്ടെടുക്കാന്‍ കൗണ്‍സിലിംഗും മറ്റും നല്‍കുന്നുണ്ട്. ഇതാണ് ഇപ്പോഴും പിടിച്ചുനില്‍ക്കാന്‍ തുണയാകുന്നതെന്നും യുവതി പറഞ്ഞു.
Post A Comment: