ഇടുക്കി: നാളെ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം തുറന്നു വിടാനിരിക്കെ സന്ധ്യയോടെ ഇടുക്കിയിൽ വ്യാപക മഴ. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്താണ് ഒറ്റപ്പെട്ട ശക്തമായ മഴ അനുഭവപ്പെടുന്നത്. വള്ളക്കടവ്, വണ്ടിപ്പെരിയാർ, കെ. ചപ്പാത്ത്, ഉപ്പുതറ പ്രദേശങ്ങളിൽ മഴ തുടുരുകയാണ്. അൽപ നേരത്തെ തോർച്ചയ്ക്ക് ശേഷം വീണ്ടും മഴ ശക്തിയാകുന്നുമുണ്ട്. കട്ടപ്പന, കാഞ്ചിയാർ, അയ്യപ്പൻകോവിൽ പ്രദേശത്തും ഇടവിട്ട് മഴ ശക്തിയാർജിക്കുന്നുണ്ട്.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ 10 സ്പിൽവെ ഷട്ടറുകൾ തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കി വിടുന്നുണ്ട്. ഇതിനാൽ തന്നെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. വെള്ളിയാഴ്ച്ച മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവെ ഷട്ടറുകൾ തുറന്നെങ്കിലും ഇന്നും ജലനിരപ്പിൽ കുറവുണ്ടായിട്ടില്ല.
വൈകിട്ട് ആറിന് മുല്ലപ്പെരിയാർ അണക്കെട്ടിൽ 138.20 അടിയാണ് ജലനിരപ്പ്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും രാത്രി വൈകി മഴ ശക്തമായാൽ ജലനിരപ്പ് ഉയരുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അതേസമയം ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച്ച രാവിലെ 10ന് ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാമിലെ ഷട്ടർ ഉയർത്തുമെന്നാണ് അറിയിപ്പുണ്ടായിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ഇടുക്കി അണക്കെട്ട് നാളെ തുറക്കും
തിരുവനന്തപുരം: ജലനിരപ്പ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇടുക്കി അണക്കെട്ട് നാളെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യ്തിലാണ് തീരുമാനം. രാവിലെ 10ന് തുറക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക.
നിലവിൽ 2382.88 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2883.54 ആണ് അണക്കെട്ടിന്‍റെ അപ്പർ റൂൾ കർവ്. വൃഷ്‌ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലം കൂടി ഇടുക്കിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇതിനാൽ രാത്രി വൈകി ജലനിരപ്പ് അപ്പർ റൂൾ കർവ് പരിധിയിലെത്തുമെന്നാണ് കരുതുന്നത്.
അണക്കെട്ടിന്‍റെ പരമാവധി സംഭവണ ശേഷി 2408.50 അടിയാണ്. അണക്കെട്ട് തുറക്കുന്നതു കണക്കെലെടുത്ത് പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും റവന്യൂ അധികൃതർക്കും നിർദേശം നൽകി.
Post A Comment: