ഇടുക്കി: കട്ടപ്പനയിൽ ഗൃഹനാഥനു നേരെ ക്രൂരമായ ആക്രമണം. ആക്രമണത്തെ തുടർന്ന് ചോര വാർന്ന് കിടക്കുന്ന ഗൃഹനാഥന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ. ചേമ്പളം കരിയിലക്കുളം സോമിച്ചൻ തോമസാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഇരുപതേക്കർ സ്വദേശികളായ ചോതറക്കുന്നേൽ ബിജോ(40), ബിനോ(42) എന്നിവരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തു.
കഴിഞ്ഞ മാസം 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എന്നാൽ കഴിഞ്ഞ ദിവസം ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. നേരത്തെ തന്നെ ആക്രമിച്ച സംഭവത്തിൽ സോമിച്ചൻ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നടപടിയെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ ഒന്നാം പ്രതി ചേമ്പളം സ്വദേശി ജോയലിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 28ന് ഉച്ചയ്ക്ക് ഒന്നരയോടെ ബിജോയുടെയും ബിനോയുടെയും വീട്ടിലാണ് ക്രൂരമായ ആക്രമണം നടന്നത്. പ്രതികളുടെ അമ്മയ്ക്ക് സോമിച്ചൻ പണം കടം നൽകിയിരുന്നു. ഇത് തിരികെ വാങ്ങാനെത്തിയപ്പോൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് സോമിച്ചൻ പൊലീസിനു നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.
വീഡിയോ ദൃശ്യങ്ങളിൽ സോമിച്ചന്‍റെ കഴുത്തിൽ ചവുട്ടി പിടിച്ച് ക്രൂരമായി മർദിക്കുന്നത് വ്യക്തമാണ്. ചോരയിൽ കുളിച്ച് കിടക്കുന്ന ഇയാളെ വീണ്ടും വീണ്ടും മർദിക്കുന്നുമുണ്ട്. വധശ്രമത്തിനുൾപ്പെടെ കേസെടുക്കുന്ന കാര്യങ്ങൾ ആലോചിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: